ബിജെപി-സിപിഎം സംഘര്‍ഷം; എകെജി സെന്ററിനും പാര്‍ട്ടി ഓഫീസുകള്‍ക്കും കനത്ത സുരക്ഷ

single-img
28 July 2017

തിരുവന്തപുരം: തലസ്ഥാനത്ത് ബിജെപി സിപിഎം അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ എര്‍പ്പെടുത്തി. എകെജി സെന്റര്‍ അടക്കമുള്ള ഓഫീസുകള്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം റേഞ്ച് ഐജിയുടെ നിര്‍ദേശ പ്രകാരമാണ് എകെജി സെന്ററിന് സുരക്ഷ ഏര്‍പ്പെടുത്തിയത്.

അഞ്ഞൂറിലധികം പോലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കി കഴിഞ്ഞു. തലസ്ഥാനത്തെ ചില നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ആക്രമണം നടന്ന സാഹചര്യത്തില്‍ കണ്ണൂരിലെ സിപിഎം-ബിജെപി പാര്‍ട്ടി ഓഫിസുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മണക്കാട് മേഖലയില്‍ ആരംഭിച്ച സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയുമുളള ആക്രമണങ്ങള്‍. ഏഴ് സിപിഎം-ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.