തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച: 20 ലക്ഷത്തോളം രൂപയുടെ മോഷണം
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ നിന്നും ലക്ഷക്കണക്കിനു രൂപയുടെ മൊബൈല്‍ഫോണുകള്‍ കവര്‍ന്നു. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയും കവര്‍ന്നു. വ്യാഴാഴ്ച അതിരാവിലെയാണ് മോഷണം നടന്നത്. കവര്‍ച്ചയ്ക്കു പിന്നില്‍ അന്തര്‍ സംസ്ഥാന സംഘമാണെന്നാണ് പോലീസ് നിഗമനം. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
പ്രത്യേക കമ്പനികളുടെ ഫോണുകള്‍ മാത്രമാണ് മോഷണം പോയിരിക്കുന്നത്. ആപ്പിള്‍ ഫോണുകള്‍ അനുബന്ധ സാമഗ്രികളുള്‍പ്പെടെ കവര്‍ന്ന സംഘം സാംസങ്, ഓപ്പോ എന്നീ ഫോണുകളും ഒഴിവാക്കിയില്ല. പായ്ക്കറ്റ് പൊളിച്ച ശേഷം കവറുകള്‍ ഉപേക്ഷിച്ച നിലയിലാണെന്ന് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ സെയ്ദ് ഹാമിദ് പറഞ്ഞു.
ഏഴംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഓവര്‍ ബ്രിഡ്ജിനടുത്തുള്ള സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുന്ന മോഷ്ടാക്കള്‍ക്ക് സമീപത്തുകൂടി പോലീസ് ജീപ്പ് കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
എറണാകുളത്ത് 22നും തിരുവനന്തപുരത്തു കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ മോഷണം നടത്തിയത് ഈ സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു തമ്പാനൂരും മെഡിക്കല്‍ കോളജിനു സമീപവുമാണ് മൊബൈല്‍ ഷോറൂമുകളില്‍ കവര്‍ച്ച നടത്തിയത്.
ഇരുപത്തിയൊന്നിനാണ് ഇരുമ്പുപാലത്തിനു സമീപമുള്ള ഹോട്ടലില്‍ ഏഴംഗ സംഘം മുറിയെടുത്തത്. 22നു രാവിലെ ഒന്‍പതിന് ഇവര്‍ മുറി ഒഴിഞ്ഞു. അന്നു രാത്രിയാണ് എറണാകുളം പാലാരിവട്ടം എസ്എന്‍ ജംക്ഷനിലെ മൊബൈല്‍ ഷോറൂമില്‍ 18 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയത്. 24നു കൊല്ലത്തും മോഷണം നടത്തി. തുടര്‍ന്ന് കേരളത്തിലാകമാനം പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
.
മോട്ടി ഹരി എന്ന അന്തര്‍ സംസ്ഥാന മോഷ്ടാവിന്റെ സംഘമാണ് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. കവര്‍ന്ന ഫോണുകള്‍ നേപ്പാളിലേക്ക് കടത്തുകയാണ് സംഘത്തിന്റെ രീതി. ഇന്ത്യയ്ക്ക് പുറത്തുകടത്തുന്നതിനാല്‍ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താനാകില്ലെന്നത് പോലീസിന് തലവേദനയാകും. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കടയില്‍ പോലീസ് പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.