കാവ്യാ മാധവന്‍ പറഞ്ഞത് നുണ?: പല ചോദ്യങ്ങള്‍ക്കും ‘അറിയില്ല’ എന്ന മറുപടി

single-img
27 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ ദീലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍. കാവ്യയുടെ മറുപടികളില്‍ പലതും കളവാണെന്ന് അന്വേഷണസംഘം വിലയിരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് കാവ്യ നല്‍കിയത്. വ്യക്തമായ തെളിവുകളുള്ള കാര്യങ്ങള്‍ക്ക് പോലും തെറ്റായ മറുപടി നല്‍കിയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കാതിരുന്ന കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ഓണ്‍ലൈന്‍ ഷോപ്പായ ലക്ഷ്യയിലെത്തിയിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കടയില്‍ ഏല്‍പിച്ചെന്നാണ് സുനിയുടെ മൊഴി.

ഇതിനെക്കുറിച്ച് അറിയില്ലെന്ന് ഒറ്റവാക്യത്തില്‍ കാവ്യ മറുപടി അവസാനിപ്പിച്ചു. മഞ്ജുവാര്യരുമായി ദിലീപ് വിവാഹമോചനം തേടാനുള്ള കാരണവും അറിയില്ലെന്ന് വ്യക്തമാക്കി. ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധപ്പെട്ട ഒരു വിവരവും അന്വേഷണസംഘത്തിന് ലഭിച്ചില്ല എന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ചയാണ് ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ വച്ച് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിനെതിരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചോദ്യാവലി പ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍. ഇതിന് പിന്നാലെ അവിടെയുണ്ടായിരുന്ന കാവ്യയുടെ അമ്മ ശ്യാമളയില്‍ നിന്നും മൊഴിയെടുത്തു.