ഫേസ്ബുക്കിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

single-img
27 July 2017

സോഷ്യല്‍ മീഡിയ രംഗത്തെ ഭീമന്മാരായ ഫേസ്ബുക്കിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളിലെ ലാഭവിഹിതം 71 ശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതും പരസ്യവരുമാനം ഉയര്‍ന്നതുമാണ് ലാഭവിഹിതം കൂടാന്‍ കാരണം.

ലോകത്തെ ആകെ ജനസംഖ്യയുടെ നാലില്‍ ഒന്നും ഫേസ്ബുക്ക് ഉപഭോക്താക്കളാണെന്നാണ് കമ്പനിയുടെ അവകാശവാദം. ലോകത്ത് 200 കോടി ആളുകളാണ് പ്രതിമാസം ഈ നവമാധ്യമം ഉപയോഗിക്കുന്നത്. ഭൂരിഭാഗം ആളുകളും സ്മാര്‍ട്ട് ഫോണിലോ ടാബ്ലെറ്റിലോ ആണ് ഫേസ്ബുക്കിലെത്തുന്നത്. ഇത് തന്നെയാണ് ഫേസ്ബുക്കിന്റെ കരുത്തും പ്രധാന വരുമാന സ്രോതസും.

ഈ സാമ്പത്തിക വര്‍ഷം മികച്ച വരുമാനത്തോടെയാണ് ഫേസ്ബുക്ക് ലോഗ് ഇന്‍ ചെയ്തത്. പോയ വര്‍ഷത്തേക്കാള്‍ 45 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ആദ്യ മാസങ്ങളെ അപേക്ഷിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ കാലഘട്ടത്തിലാണ് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തിയത്. 9.3 കോടി ഡോളറായി ഇത് ഉയര്‍ന്നു. ഇതോടെ ലാഭവിഹിതം 71 ശതമാനം ഉയര്‍ന്നു.

ഹ്രസ്വ സമയ പരസ്യങ്ങളാണ് ഫേസ്ബുക്കിന് നേട്ടമുണ്ടാക്കുന്നതെന്നാണ് നിഗമനം. മറ്റ് പരസ്യങ്ങളെ അപേക്ഷിച്ച് ട്രോപ്പിക്കാനയുടെ ആറ് സെക്കന്‍ഡ് പരസ്യം കണ്ടവരുടെ എണ്ണം കൂടുതലാണെന്നും കമ്പനി പറയുന്നു. വരും നാളുകളില്‍, സമയക്കൂടുതലുള്ള പരസ്യങ്ങള്‍ ഒഴിവാക്കുക എന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ് എന്നിവയും കമ്പനിയുടെ സമഗ്ര വരുമാനത്തില്‍ സഹായിക്കുന്നുണ്ട്. ഇതിന് പുറമേ, ഫേസ്ബുക്ക് മെസഞ്ചറിലും പരസ്യം ഉള്‍പ്പെടുത്തുന്ന ആലോചനകളുമായി സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗും സംഘവും മുന്നോട്ട് പോവുന്നതായാണ് റിപ്പോര്‍ട്ട്.

പ്രചാരവും വരുമാനവും വര്‍ധിച്ചതോടെ, തൊഴിലാളികളുടെ എണ്ണം കൂട്ടാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്. 20,600 പേരെ ഈ വര്‍ഷം ഫേസ്ബുക്ക് പുതിയതായി നിയമിച്ചിട്ടുണ്ട്. അതേസമയം ഫേസ്ബുക്കിന് ഈ രംഗത്ത് വെല്ലുവിളി ഉയര്‍ത്തി സ്‌നാപ്പ് ചാറ്റ് നിലകൊള്ളുന്നുണ്ട്.