ഖത്തറിനെതിരെ ടെലിവിഷന്‍ പരസ്യ പ്രചരണവും; സൗദി മുടക്കിയത് 1,38,000 ഡോളര്‍
ദോഹ: ഉപരോധമേര്‍പ്പെടുത്തിയ ഖത്തറിനെതിരെ ടെലിവിഷന്‍ പരസ്യ പ്രചരണം നടത്താന്‍ അമേരിക്കയിലെ സൗദിസംഘം മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യസ്‌പോട്ടുകള്‍ക്കാണ് ഇത്രയും വലിയ തുക മുടക്കിയിരിക്കുന്നത്. സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റിയാണ് പരസ്യ സ്‌പോട്ടുകള്‍ വാങ്ങിയിരിക്കുന്നത്.
വാഷിങ്ടണ്‍ ഡിസിയിലെ എന്‍.ബി.സി.ഫോര്‍ ചാനലില്‍ ജൂലായ് 23 മുതലാണ് പരസ്യം പ്രക്ഷേപണം ചെയ്തു തുടങ്ങിയത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിലുള്ളത്.
ഉന്നത രാഷ്ട്രീയനേതാക്കളുടെ അഭിമുഖപരിപാടിയായ ചുക്ക് ടോഡിനിടെയാണ് നാല് പരസ്യം വന്നത്. ചാനലിലെ വാരാന്ത്യ വാര്‍ത്താ അധിഷ്ഠിത പരിപാടിയാണിത്. സെക്കന്‍ഡിന് ആയിരം ഡോളര്‍ നിരക്കിലാണ് ഈ പരസ്യത്തിന് തുക ഈടാക്കിയത്.
ബ്രിട്ടീഷ് ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റിനിടയിലാണ് മറ്റ് മൂന്ന് പരസ്യങ്ങള്‍ വന്നത്. ആറായിരം ഡോളറാണ് ഇതിലെ ഒരു സെക്കന്‍ഡിന് ഈടാക്കിയത്. ഡിസിയില്‍ മാത്രമാണ് പരസ്യം സംപ്രേഷണം ചെയ്തതെന്നും രാഷ്ട്രീയക്കാരായ പ്രേക്ഷകരെ ലക്ഷ്യമിട്ടാണിതെന്നും റോട്ട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ പ്രൊഫ. റിച്ചാര്‍ഡ് ലു അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ അഞ്ച് മുതലാണ് തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ സൗദിസഖ്യം ഉപരോധം ഏര്‍പ്പെടുത്തിയത്. സൗദിസഖ്യത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഖത്തര്‍ നിരസിക്കുകയുമുണ്ടായി.