നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ ഇനി രഹസ്യം

single-img
26 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കി. കേസിന്റെ നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കോടതി ഇക്കാര്യത്തില്‍ തീരുമാനമറിയിച്ചത്. കേസില്‍ ആക്രമിക്കപ്പെട്ട നടിയുടെ അടക്കമുള്ള മൊഴികള്‍ കോടതിയില്‍ പരാമര്‍ശിക്കേണ്ടിവരും.

അതിനാല്‍ കേസിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണു നടപടികള്‍ തുടര്‍ന്നത്.

നടി മജിസ്‌ട്രേട്ട് മുമ്പാകെ നല്‍കിയ രഹസ്യമൊഴി പ്രതിഭാഗത്തിനു നല്‍കരുതെന്നും രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്തുവരുന്നതു ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആക്രമണത്തിനിരയായ നടിയുടെ അഭിമാനവും സുരക്ഷയും സര്‍ക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്വം പ്രോസിക്യൂഷനുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും അറിയിച്ചു. നടിയെ ഉപദ്രവിച്ച കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഗൂഢാലോചനയില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇനി പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ മറ്റ് അഭിഭാഷകര്‍ക്കോ പ്രവേശനമുണ്ടാകില്ല.

ദിലീപിനെ കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു സുരക്ഷാപ്രശ്‌നമുണ്ടെന്നു പൊലീസ് നേരത്തേ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞദിവസം സ്‌കൈപ് വഴി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.