ബീഹാറിലെ മഹാസഖ്യം തകര്‍ന്നു: നിതീഷ് കുമാർ രാജിവെച്ചു
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അത്യന്തം നാടകീയമായാണ് നിതീഷ് ഗവർണർക്കു രാജി സമർപ്പിച്ചത്.
അഴിമതിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനാലാണ് നിതീഷ് രാജിവെച്ചത്. ഇതോടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബിഹാറിലെ മഹാസഖ്യവും തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.
രാജി ബിഹാറിന്റെ താൽപര്യം അനുസരിച്ചെന്നായിരുന്നു നിതീഷ് കുമാർ പ്രതികരിച്ചത്. ആർ.ജെ.ഡിയുമായി ചേർന്ന് സംസ്ഥാനം ഭരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെഡിയു അധ്യക്ഷനായിരുന്ന നിതീഷ് കുമാർ ആർജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആർജെഡിക്ക് എണ്‍പതും ജെഡിയുവിന് എഴുപത്തൊന്നും അംഗങ്ങളാണ് നിയമസഭയിലുള്ളത്.
ലാലുപ്രസാദ് യാദവ്, മകൻ തേജസ്വി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി എന്നിവരുടെ വസതികളിൽ സിബിഐ റെയ്ഡു നടത്തിയതിനെത്തുടർന്നാണ് ബിഹാറിലെ മഹാസഖ്യം ഉലയാൻ തുടങ്ങിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയെ ജെഡിയു സഹായിച്ചത് പ്രശ്നം വഷളാക്കി.
മഹാസഖ്യം പൊളിയാതിരിക്കാൻ ജെഡിയു ആർജെഡി പാർട്ടികൾക്കിടയിൽ കോണ്‍ഗ്രസ് മധ്യസ്ഥശ്രമം നടത്തിയെങ്കിലും ഇത് അസ്ഥാനത്താക്കിയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.