എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി: ഒരു ദിവസം പൊലീസ് കസ്റ്റഡിയില്‍

single-img
25 July 2017

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ എം വിന്‍സെന്റ് എംഎല്‍എയെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എംഎല്‍എയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയിലാണ് നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് കോടതി അനുവദിച്ചില്ല.

നാളെ വൈകിട്ട് നാലുമണിവരെയാണ് വിന്‍സെന്റിന്റെ കസ്റ്റഡി കാലാവധി. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കും. വിന്‍സെന്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ എം വിന്‍സെന്റ് എംഎല്‍എയെ കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് ആനി വര്‍ഗ്ഗീസ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

എംഎല്‍എയുടെ ഫോണിലേക്ക് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ നടന്ന ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.

അതേസമയം, വിന്‍സെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. പരാതിക്കാരിയായ വീട്ടമ്മയെ എംഎല്‍എ രണ്ടുതവണ പീഡിപ്പിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടിനും നവംബര്‍ 11 ന് രാവിലെ 11 നും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പല ഫോണ്‍നമ്പറുകളില്‍ നിന്ന് വിളിച്ച് പരാതിക്കാരിയെ ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഈ മാസം 22 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.