സ്വദേശിവത്കരണം ശക്തമാക്കി സൗദി; ബഖാലകളും ചില്ലറ വില്‍പന കേന്ദ്രങ്ങളും പൂര്‍ണ്ണമായി സ്വദേശിവത്കരിക്കും

single-img
25 July 2017


റിയാദ്: സൗദിയിലെ കച്ചവട കേന്ദ്രങ്ങളില്‍ നൂറ് ശതമാനം സ്വദേശിവത്കരണ പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം. പദ്ധതിയുടെ ആദ്യ പടിയായി ബഖാലകള്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, ഉപഭോഗവസ്തുക്കളുടെ വില്‍പന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരണം നടത്താന്‍ മന്ത്രാലയം നീക്കമാരംഭിച്ചു.

രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബഖാലകളിലെ സ്വദേശി വത്കരണം നടപ്പാക്കുന്ന ആദ്യ വര്‍ഷം തന്നെ ഇരുപതിനായിരം സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ നിരവധി ഇതര മേഖലകളില്‍ കൂടി സ്വദേശിവത്കരണം കൊണ്ടുവരും.

സ്വദേശികളെ ആകര്‍ഷിക്കുന്ന വരുമാനവും ലാഭവും പ്രതീക്ഷിക്കുന്ന മേഖലകളില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്. റെന്റ് എ കാര്‍, വാഹനങ്ങളിലെ ഭക്ഷ്യ വില്‍പന, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ് അഭയകേന്ദ്രങ്ങള്‍, ആരോഗ്യമേഖല എന്നിവയാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പിലാവുന്ന മേഖലകള്‍.

ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ആദ്യ പടി അല്‍ഖസീം മേഖലയില്‍ നിന്ന് ആരംഭിക്കും. 6,000 സ്വദേശികള്‍ക്ക് അല്‍ഖസീമില്‍ മാത്രം ഈ രംഗത്ത് ജോലി നല്‍കാനാവും. 2018ഓടെ ടൂറിസം മേഖലയില്‍ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകള്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2020ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. റന്റ് എ കാര്‍ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ 5000 പേര്‍ക്ക് ജോലി നല്‍കാനാവുമെന്നാണ്് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.