കേന്ദ്രത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നെന്ന് കുമ്മനം രാജശേഖരന്‍: ‘ഇപ്പോഴുണ്ടായത് അഴിമതിയല്ല’

single-img
25 July 2017


തിരുവനന്തപുരം: കേന്ദ്രഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ശ്രദ്ധയില്‍പ്പെട്ടപ്പോഴേ അവയെ പിഴുതെറിഞ്ഞുവെന്നും ഇനിയും ഇത്തിള്‍ക്കണ്ണികള്‍ ഉണ്ടെങ്കില്‍ ഇല്ലാതാക്കുമെന്നും കുമ്മനം പറഞ്ഞു.

ആശുപത്രിക്കിടക്കയില്‍നിന്നു പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തിലാണു മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ടുള്ള സമീപകാല വിവാദങ്ങളെപ്പറ്റി കുമ്മനം ആദ്യമായി വിശദീകരിക്കുന്നത്. എത്ര ഉന്നതനായാലും വച്ചുപൊറുപ്പിക്കില്ലെന്നും കുമ്മനം പറയുന്നു. ഇപ്പോഴുണ്ടായത് അഴിമതിയല്ല, വ്യക്തിയധിഷ്ഠിത സാമ്പത്തിക തട്ടിപ്പാണ്. വ്യക്തിതാത്പര്യത്തിനായി സംഘടനയെ ഒറ്റുകൊടുക്കില്ലെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യണമെന്നും കുമ്മനം വ്യക്തമാക്കി.

കേരളത്തിലെ മാധ്യമങ്ങളില്‍ ഒരാഴ്ചയായി ബിജെപിയെപ്പറ്റി വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണെന്നും കുമ്മനം പറയുന്നു. ഒറ്റപ്പെട്ട സംഭവത്തിന്റെ ചുവടുപിടിച്ചു ബിജെപി കേരളാഘടകം മുഴുവന്‍ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്നു പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണമെന്നും കുമ്മനം ഓര്‍മ്മിപ്പിക്കുന്നു.

ആരോപണ വിധേയനായ വ്യക്തിമൂലം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആര്‍ക്കും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതു ഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേര് ദുരുപയോഗം ചെയ്തു എന്നതാണു സംഭവിച്ചത്. ആ വ്യക്തിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിലൂടെ അഴിമതിയോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്ന അടിസ്ഥാന പ്രമാണം ഉയര്‍ത്തിപ്പിടിക്കാനായെന്നും കുമ്മനം വ്യക്തമാക്കി.

സ്വന്തം പാര്‍ട്ടി നേതാക്കളുടെ നാറുന്ന അഴിമതി കഥകള്‍ മറച്ചുവെച്ചു നമുക്കെതിരെ അവര്‍ തിരിയുന്നതു ബിജെപി ശക്തി പ്രാപിക്കുന്നതിലുള്ള അസഹിഷ്ണുത മൂലമാണ്. കോടതികളും അന്വേഷണ ഏജന്‍സികളും കുറ്റക്കാരാണെന്നു പറഞ്ഞിട്ടും പാര്‍ട്ടി കോടതി കുറ്റവിമുക്തരാക്കിയെന്നും മനഃസാക്ഷിക്കുമുന്നില്‍ കുറ്റക്കാരല്ലെന്നുമുള്ള അപഹാസ്യ നിലപാടുമായി ജനസേവനത്തിന് ഇറങ്ങിയവരാണ് ബിജെപിക്ക് നേരെ വാളെടുക്കുന്നത്.

എല്ലാ പുഴുക്കുത്തുകളേയും അകറ്റി അഗ്‌നിയില്‍ സ്ഫുടം ചെയ്തതുപോലെ വീണ്ടും മുന്നോട്ടുപോകാന്‍ ഈ അവസരം നാം പ്രയോജനപ്പെടുത്തണമെന്നും വ്യാജപ്രചരണം നടത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കളെ തിരിച്ചറിയാന്‍ നമുക്കാവണമെന്നും പറഞ്ഞാണു കുമ്മനം നീണ്ട കത്ത് അവസാനിപ്പിക്കുന്നത്.