കാവ്യാ മാധവനെ ചോദ്യംചെയ്തു: പൾസർ പറഞ്ഞ ‘സ്രാവ്’ വലയിലായതായി സൂചന
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്തു. ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍.
കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു എന്നാണ് റിപ്പോർട്ട് .
ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യലിനോട് താരം പൂര്‍ണമായും സഹകരിച്ചെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.ബി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്.
നേരത്തെ, കേസിൽ കാവ്യയെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിലെത്താൻ കഴിയില്ലെന്ന് കാവ്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടർന്ന് കാവ്യ പറയുന്നിടത്തെത്തി മൊഴിയെടുക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലുവയിലെ വീട്ടിലെത്തി ഇവരെ ചോദ്യം ചെയ്‌തത്.
നടി ആക്രമിക്കപ്പെട്ടതിന് ശേഷം കാവ്യാ മാധവന്റെ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയിലെത്തിയെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് കാക്കനാട്ടുള്ള വസ്ത്രവ്യാപാരശാലയില്‍ റെയ്ഡ് നടത്തുകയും ചെയ്തു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്. അങ്കമാലി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
ഹൈക്കോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയതോടെ റിമാന്‍ഡ് നീട്ടുമെന്നുറപ്പായിരുന്നു. കാര്യമായ നടപടി ക്രമങ്ങളില്ലാതെയാണ് ഇന്ന് റിമാന്‍ഡ് കാലാവധി നീട്ടിയത്.
ദിലീപിന്റെ സുരക്ഷയെക്കരുതി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്ന് താരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.