ഭക്ഷണവും വെള്ളവും വേണ്ട; ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്

single-img
25 July 2017

കൊച്ചി: ഹൈക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ് നടന്‍ ദിലീപ് പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്. ജയിലിലെ ടിവിയില്‍ നിന്നാണ് ദിലീപ് വിവരം അറിഞ്ഞത്. തുടര്‍ന്ന് സെല്ലിന്റെ മൂലയില്‍ ആരോടും മിണ്ടാതെ ഏറെനേരം ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാകുമെന്നായിരുന്നു ദിലീപിന്റെയും അനിയന്‍ അനൂപിന്റെയും കണക്ക് കൂട്ടല്‍. ഉച്ചയോടെ അനൂപ് സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടു.

പത്തുമിനിറ്റോളമാണ് ഇരുവരും സംസാരിച്ചത്. ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാകാന്‍ തനിക്കായി പ്രാര്‍ഥിക്കണമെന്ന് നേരത്തേ ജയില്‍ ജീവനക്കാരോടും സഹതടവുകാരോടും ദിലീപ് പറഞ്ഞിരുന്നു. ജാമ്യം നിഷേധിച്ചതിനെക്കാള്‍ ദിലീപിനെ ഏറെ വിഷമിപ്പിച്ചത് കോടതി നടത്തിയ നിരീക്ഷണങ്ങളായിരുന്നു. സങ്കടത്തിലായ നടന്‍ ജയിലില്‍ ഭക്ഷണം കഴിക്കുന്നത് കുറച്ചു.

അതേസമയം ഇന്ന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കും. നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജാമ്യം നിഷേധിച്ചതോടെ താരത്തിനെതിരെ പ്രതിഷേധം ശക്തമാകുമെന്നും സുരക്ഷാഭീഷണിയും ഉന്നയിച്ചാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി  ഹാജരാക്കാനുളള പോലീസിന്റെ നീക്കം.