ദിലീപിന്റെ അടുത്ത നീക്കം എന്ത്?: ജയില്‍ ജീവിതം അനിശ്ചിത കാലത്തേക്കോ

single-img
24 July 2017

ദിലീപിന് ഹൈക്കോടതിയിലും ജാമ്യം നിഷേധിക്കപ്പെട്ടതോടെ അടുത്ത നീക്കം എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദിലീപിന്റെ പോലീസ് കസ്റ്റഡി കാലാവധി തീരുന്നതോടെ, നാളെ വീണ്ടും റിമാന്റിലേക്ക് ദിലീപിനെ അയക്കാനാണ് സാധ്യത. ദിലീപ് ഇനി സുപ്രീംകോടതിയെ സമീപിച്ചേക്കും എന്ന അഭ്യൂഹം ഉയര്‍ന്നെങ്കിലും അത് ഉണ്ടാകില്ലെന്നാണ് സൂചന.

ഇത്തരം ഒരു കേസില്‍ അറസ്റ്റിലായിരിക്കുന്നത് ആരായാലും കേസിന്റെ സുപ്രധാന ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നതിന് സാധ്യതയില്ലെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സുപ്രീംകോടതിയെ സമീപിക്കാതിരിക്കുന്നതാണ് ദിലീപിന് നല്ലതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഹൈക്കോടതിയില്‍ തന്നെ ജാമ്യപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ അത് ചെയ്യുന്നതാണ് നല്ലത്. സുപ്രീംകോടതിയിലും ജാമ്യം നിഷേധിച്ചാല്‍ 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി വിചാരണ നേരിടേണ്ടതായി വരും. വിചാരണ തീരുന്നത് വരെ പ്രതിയെ പുറത്ത് വിടാതിരിക്കണമോ എന്ന് നിശ്ചയിക്കുന്നത് കോടതിയാണ്. സാക്ഷികളെ സ്വാധീനിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താവും ഈ തീരുമാനം.

അതേസമയം കേസില്‍ ഇനി ദിലീപിനു വേണ്ടി സുപ്രീം കോടതിയില്‍ കോടികള്‍ വാങ്ങുന്ന രാംജത് മലാനി ഹാജരാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ളവര്‍ രാംജത് മലാനിയെ സമീപിച്ചതായാണു വിവരം. സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെയാണ് കോടികള്‍ പ്രതിഫലം വാങ്ങുന്ന രാം ജത്മലാനിയുടെ പേര് നിര്‍ദ്ദേശിച്ചത്. 94 വയസുകാരനായ രാംജത് മലാനി, ജയലളിതയടക്കം നിരവധി പ്രമുഖര്‍ക്കുവേണ്ടി കേസ് വാദിച്ചിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറാണു നിലവില്‍ ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ കേസ് വാദിക്കുന്നത്. രാംജത് മലാനിയുമായി രാംകുമാറും ആശയ വിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കണമോ അതോ സുപ്രീംകോടതിയില്‍ പോകണമോ എന്ന് തീരുമാനിക്കുക രാംജത് മലാനിയാകും. സുപ്രീംകോടതിയും കൈവിട്ടാല്‍ ദിലീപിന് അനിശ്ചിതമായി ജയിലില്‍ കിടക്കേണ്ടി വരും.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇന്ന്‌ ഹൈക്കോടതി നടത്തിയത് ഗുരുതര നിരീക്ഷണങ്ങളാണ്‌. നടന്നത് ക്രൂരമായ കുറ്റകൃത്യമാണെന്നും ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസ് അപൂര്‍വ്വവും ഗുരുതര സ്വഭാവം ഉള്ളതുമാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പങ്കാളിത്തം സംശയിക്കാന്‍ കേസ് ഡയറിയില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും നിര്‍ണായക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഇനിയും ഈ കേസുമായി ബന്ധപ്പെട്ട തെളിവുകളും, പ്രതികളും ലഭിക്കേണ്ടിയിരിക്കുന്നു. കേസിലെ പ്രധാന തുമ്പായ ദൃശ്യങ്ങളും, മൊബൈല്‍ ഫോണും നേരിട്ട് ലഭിക്കേണ്ടതുണ്ട്. അത് കിട്ടാത്തതിനാല്‍ ദിലീപ് പുറത്തിറങ്ങുന്നത് അപകടമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറിയില്‍ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു എന്ന് കോടതി കണ്ടെത്തി.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന നടിക്കെതിരായ ആക്രമണത്തില്‍ നടിക്കെതിരെ ദിലീപിന് വൈരമുണ്ടെന്ന് തെളിയിക്കാന്‍ പറ്റുന്ന കണ്ടെത്തല്‍ പോലീസ് നല്‍കിയിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെടുന്നു. പ്രതിയുടെ വിവാഹ ജീവിതം തകര്‍ത്തത് നടിയാണെന്ന ധാരണയില്‍ ദിലീപ് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് തെളിയിക്കാവുന്ന സാഹചര്യ, സാങ്കേതിക തെളിവുകള്‍ പ്രോസീക്യൂഷന്റെ കയ്യിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. നിര്‍ണായക തെളിവുകള്‍ കണ്ടെത്താനുള്ളതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ സൂക്ഷമമായ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാകില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

നടനെന്ന നിലയില്‍ വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. സിനിമയുടെ എല്ലാ രംഗങ്ങളിലും ഉള്ളതിനാല്‍ പ്രതിക്ക് ഉന്നതമായ ബന്ധങ്ങളാണുള്ളത്. അതിനാല്‍ത്തന്നെ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ജാമ്യം തള്ളിക്കൊണ്ടുള്ള 11 പേജുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഈ മാസം 17 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഗൂഢാലോചനയുടെ കിംഗ് പിന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. വാദത്തിനിടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയെ വായിച്ച് കേള്‍പ്പിച്ചു. കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ കെ രാംകുമാര്‍ പറഞ്ഞു. എന്നാല്‍ കത്തുലഭിക്കാതെ ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് ദിലീപ് എങ്ങനെയാണ് പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറും പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമാണ് ഹാജരായത്.