“ദിലീപ് രണ്ട് നടിമാര്‍ക്കെതിരെ കൂടി ക്വട്ടേഷന്‍ നല്‍കി; അത് തലനാരിഴക്ക് പാളി”

single-img
24 July 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ പുതിയ ആരോപണം. ദിലീപ് മറ്റ് രണ്ട് നടിമാര്‍ക്കെതിരെ കൂടി ക്വട്ടേഷന്‍ നല്‍കിയെന്നാണ് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ ആരോപണം ഉന്നയിച്ചത്. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ആരോപണം.

കൊച്ചിയില്‍ നടന്നതിലും വലിയ ക്വട്ടേഷനായിരുന്നു അത്. തലനാരിഴക്കാണ് അത് പാളി പോയതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇപ്പോള്‍ സിനിമയില്‍ ഇല്ലാത്ത മുന്‍ നായിക നടിയായിരുന്നു ക്വട്ടേഷന്‍ നല്‍കിയവരില്‍ ഒരാള്‍. മറ്റൊരാള്‍ ഇപ്പോള്‍ അഭിനയരംഗത്ത് ഇല്ലാത്തതും സംവിധായകയായി മാറിയ നടിയുമാണ്. ഇരുവരും ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കൂടാതെ പരസ്യചിത്ര സംവിധായകനായ ഒരാളും ദിലീപിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. എന്നാല്‍ ക്വട്ടേഷന്‍ പാളിയതിനാല്‍ നടിമാര്‍ രക്ഷപ്പെടുകയായിരുന്നു. ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് ലിബര്‍ട്ടി ബഷീര്‍ ആരോപണം ഉന്നയിച്ചത്.

ദിലീപ് മറ്റ് നടിമാര്‍ക്കെതിരെയും ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പോലീസ് ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഏറെക്കാലം ദിലീപിന് അകത്ത് കിടക്കാമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.