ഇന്ന് കര്‍ക്കിട വാവ് ബലി , പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

single-img
23 July 2017

തിരുവനന്തപുരം: പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി പിണ്ഡം സമര്‍പ്പിച്ച് ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ മിക്കയിടങ്ങളിലും ബലിയിടല്‍ കര്‍മങ്ങള്‍ ആരംഭിച്ചു. ആലുവ മണപ്പുറം, തെക്കന്‍കാശിയെന്ന് വിളിക്കപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം അടക്കമുള്ള കേന്ദ്രങ്ങളില്‍ ബലി തര്‍പ്പണത്തിന് ഒരുക്കങ്ങള്‍ ഇന്നലേ പൂര്‍ത്തിയായിരുന്നു. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. കറുത്ത വാവ് ആരംഭിച്ച ശനിയാഴ്ച വൈകുന്നേരം മുതല്‍ തന്നെ ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ ആലുവാ മണപ്പുറത്ത് എത്തിയിരുന്നു. ആലുവയില്‍ ബലിതര്‍പ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോര്‍ഡ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

കൊല്ലത്ത് തിരുമുല്ലാവാരം കടപ്പുറവും ക്ഷേത്രപരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് അഷ്ടമുടിക്കായലും കല്ലടയാറും അറബിക്കടലും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.

പാലക്കാട്ടെ തിരുവില്വാമല, തിരൂരിലെ തിരുനാവായ, കോഴിക്കോട്ടെ വരയ്ക്കല്‍ കടപ്പുറം, വയനാട്ടിലെ തിരുനെല്ലി പാപനാശിനി തീര്‍ത്ഥം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഏറെ തിരക്കനുഭവപ്പെട്ട മറ്റ് ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. തര്‍പ്പണം ഇന്ന് വൈകുന്നേരം മൂന്നുമണി വരെ നീണ്ടുനില്‍ക്കും.