ബിജെപി-ശിവസേന പോര് മുറുകുന്നു; കേന്ദ്രസര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന

single-img
23 July 2017

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷി ശിവസേന. മോദി സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും ഈ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന ‘അച്ഛേ ദിന്‍’ കേവലം പരസ്യങ്ങളില്‍ മാത്രമാണുള്ളതെന്നും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനാ മുഖപത്രം ‘സാമ്‌ന’യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താക്കറെയുടെ കുറ്റപ്പെടുത്തല്‍.

മൂന്ന് വര്‍ഷം കൊണ്ട് ഭൂരിപക്ഷം ജനങ്ങളുടെയും അപ്രീതി സമ്പാദിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പഞ്ചായത്തീരാജ് നടപ്പാക്കി അധികാരം താഴേതട്ടിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി അധികാരം അദ്ദേഹത്തിലേക്കു കേന്ദ്രീകരിക്കുകയാണെന്നും താക്കറെ പറഞ്ഞു.

ജിഎസ്ടി നടപ്പാക്കരുതെന്ന് ശിവസേന മുന്‍പേ നിലപാടെടുത്തിരുന്നതാണ്, ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 15 ലക്ഷം ആളുകള്‍ക്കു തൊഴില്‍ നഷ്ടമായി. ഏതാണ്ട് 60 ലക്ഷം ആളുകളെ നോട്ട് അസാധുവാക്കല്‍ ബാധിച്ചു. ഇവയെ നേരിടാന്‍ എന്തു നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

മഹാരാഷ്ട്ര സര്‍ക്കാരിനെയും ശിവസേന കുറ്റപ്പെടുത്തി. കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കര്‍ഷകരെ ഫഡ്‌നാവിസ് സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്. ബാങ്കുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ശിവസേന മുഖപത്രത്തില്‍ ആരോപിച്ചു.