നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; കൊള്ളസംഘത്തില്‍പ്പെട്ടവരെ ഏറ്റുമുട്ടലിനൊടുവിൽ പോലീസ് കീഴ്‌പ്പെടുത്തി
നോയ്ഡ: കാറില്‍ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തുകയും നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്താതായി സംശയിക്കുന്ന കൊള്ളസംഘത്തില്‍പ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ഞയറാഴ്ച പുലര്‍ച്ചെ 2.30 ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് നാലുപേരെയും പോലീസ് കീഴപ്പെടുത്തിയത്. പിടിയിലായവരില്‍ ഒരാളുടെ കാലിന് വെടിയേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടു. സബോത പ്രദേശത്തെ അടിപ്പാതയില്‍ ആറുപേര്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രദേശം വളഞ്ഞത്.
തൊട്ടുപിന്നാലെ പോലീസ് സംഘത്തിനു നേരെ ഇവര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് രണ്ടുമണിക്കൂര്‍ നീണ്ട വെടിവെപ്പിനൊടുവില്‍ പോലീസ് നാലുപേരെ കീഴ്‌പ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ നാലുപേര്‍ മേയ് 25 ന് നടന്ന സംഭവത്തില്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. കാറില്‍ പോകുന്ന എട്ടംഗ സംഘത്തെയാണ് ജേവാറിനും ബുലന്ദ്ഷറിനും മധ്യേ യമുന എക്‌സ്പ്രസ് വേയില്‍വച്ച് കൊള്ളക്കാര്‍ ആക്രമിച്ചത്.
ആറ് കൊള്ളക്കാര്‍ ഉള്‍പ്പെട്ട സംഘം കാറില്‍ സഞ്ചരിച്ച ഒരാളെ കൊലപ്പെടുത്തുകയും നാല് സത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. യു.പിക്ക് പുറത്ത് താമസിക്കുന്ന കൊള്ളസംഘം സംസ്ഥാനത്തെത്തി കുറ്റകൃത്യം നടത്തി മടങ്ങുകയാണ് പതിവെന്നു പറഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കുവേണ്ടി ഹരിയാനയിലും യു.പിയിലും പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.