പതിനഞ്ചു വയസ്സുകാരി സ്‌കൂള്‍ ശൗചാലയത്തില്‍ വളര്‍ച്ചയെത്താത്ത കുഞ്ഞിന് ജന്‍മം നല്‍കി; സംഭവത്തില്‍ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

single-img
23 July 2017

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയില്‍ സ്‌കൂള്‍ ശൗചാലയത്തില്‍ വളര്‍ച്ചയെത്താത്ത കുഞ്ഞിന് പതിനഞ്ചു വയസ്സുകാരി ജന്‍മം നല്‍കി.സംഭവത്തില്‍ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്ന അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനായി മുഖര്‍ജി നഗറിലുള്ള സ്‌കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ക്ലാസിലെത്തിയ ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശൗചാലയത്തിലേക്ക് പോയ പെണ്‍കുട്ടി അവിടെ വെച്ച് കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഹോസ്പിറ്റലിലെത്തിച്ച സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അമ്പത്തൊന്നുകാരനായ അയല്‍വാസി തന്നെ അഞ്ചു തവണയില്‍ കൂടുതല്‍ പീഡിപ്പിച്ചതായും സംഭവം പുറത്തറിയിക്കാതിരിക്കാന്‍ പലപ്പോഴും പണം നല്‍കിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പീഡിപ്പിച്ച വ്യക്തിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയായ ഇയാള്‍ ഡല്‍ഹിയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന തൊഴിലിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വയറുവേദനയാണെന്ന് പെണ്‍കുട്ടിയെ തെറ്റിധരിപ്പിച്ച് ഗര്‍ഭചിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയിരുന്നെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതിനാല്‍ ഇതെല്ലാം ഫലം കാണാതെ പോവുകയായിരുന്നു.