ഉപരോധം അവസാനിച്ചേക്കും: നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍

single-img
22 July 2017


ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം നീക്കുന്നതിനായി രാജ്യത്തിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള എത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി. ഇതിനായി രാജ്യത്തിന്റെ അന്തസും അഭിമാനവും പണയം വെക്കില്ലെന്നും ശൈഖ് തമിം വ്യക്തമാക്കി. ഖത്തര്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സൗദി അനുകൂല രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് അമീര്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനും ഉപരോധം നീക്കുന്നതിനും ഏത് തരത്തിലുള്ള നയതന്ത്രചര്‍ച്ചകള്‍ക്കും ഖത്തര്‍ തയ്യാറെണന്ന് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു.

‘ഖത്തറിനെതിരെ മുന്‍പില്ലാത്തവിധം വിദ്വേഷപരമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. പരീക്ഷണഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയത്, അതിനെ അതിജീവിച്ചിരുക്കുന്നു’ വെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയില്‍ ഒപ്പം നിന്ന രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ച അമീര്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്നിട്ട കുവൈത്തിനെയും പിന്തുണ നല്‍കിയ യുഎസ്, തുര്‍ക്കി ജര്‍മനി തുടങ്ങിയ രാജ്യങ്ങളെയും പ്രകീര്‍ത്തിച്ചു.

രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രവാസികളെയും ഖത്തരി പൗരന്‍മാരെയും അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. നിക്ഷേപകര്‍ക്കായി ഖത്തറിന്റെ സമ്പദ് വ്യവസ്ഥ തുറന്നിടണമെന്ന് പറഞ്ഞ അമീര്‍ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കിയതായും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സൗദി നേതൃത്വം നല്‍കുന്ന അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും അറബ് രാജ്യങ്ങളുടെ പൊതു ശത്രുവായ ഇറാനുമായി ബന്ധം സ്ഥാപിക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം.

ഉപരോധം നീക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനും സൗദി അനുകൂല രാജ്യങ്ങള്‍ 13 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ഖത്തര്‍ നിരാകരിക്കുകയായിരുന്നു.