പ്രണയം നിരസിച്ചതിന് യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

single-img
22 July 2017

പത്തനംതിട്ട: കടമ്മനിട്ടയില്‍ പ്രണയം നിരസിച്ചതിന് അയല്‍വാസി യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.

മരണവിവരം അറിഞ്ഞതോടെ പത്തനംതിട്ടയില്‍ നിന്നുള്ള പോലീസ് സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചു. ഇവര്‍ എത്തിയതിന് ശേഷം ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താവും നാട്ടിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടിക്ക് ഒപ്പം രണ്ടു ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ക്രൈം പ്രിവെന്‍ഷന്‍ ആന്‍ഡ് വിക്ടിംസ് കെയര്‍ എന്ന സന്നദ്ധ സംഘടന ചികിത്സ ഏറ്റെടുത്തതോടെയാണ് പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ജൂലൈ 14ന് രാത്രിയിലായിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം ചെന്ന് പ്രതി സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങാതെ വന്നപ്പോള്‍ ഇയാള്‍ തിരിച്ചു പോയി. ഒരു മണിക്കൂറിന് ശേഷം കന്നാസില്‍ പെട്രോളും വാങ്ങി വന്ന സജില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് ശേഷം ഓടി രക്ഷപ്പെട്ട സജില്‍ പിറ്റേദിവസമാണ് പൊലീസ് പിടിയിലായത്.