വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സെന്റ് എംഎല്‍എ അറസ്റ്റില്‍

single-img
22 July 2017

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമികഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റ് ഉണ്ടാകുമെന്നത് കണ്ട് വിന്‍സെന്റ് എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയായ സ്ത്രീ വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും ജാമ്യഹര്‍ജിയില്‍ എം വിന്‍സെന്റ് പറയുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഇന്ന് ഉണ്ടാകില്ലെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ഉടനെ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി എം വിന്‍സെന്റിനെ പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലേക്ക് മാറ്റുമെന്നാണ് സൂചന.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍, പാറശ്ശാല എസ്‌ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എംഎല്‍എയെ ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.40 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് 3.15 വരെ നീണ്ടുനിന്നു. എംഎല്‍എയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കിലെ വിന്‍സെന്റിന്റെ ഒമ്പതാം നമ്പര്‍ മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. വിന്‍സെന്റിന്റെ മൊഴി അന്വേഷണ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിത ബീഗത്തിന് കൈമാറി.

ഫോണ്‍ വിളികളും, വൈദ്യ പരിശോധനകളും എംഎല്‍എയ്ക്ക് എതിരാണെന്നാണ് പോലീസ് പറയുന്നത്. എം.വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ 900 തവണ വിളിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് ഇത്.

എംഎല്‍എ വീട്ടമ്മയെ പീഡിപ്പിച്ചത് ഒന്നിലധികം തവണയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്ത എംഎല്‍എ കടയില്‍ വെച്ചും പീഡിപ്പിച്ചതായി യുവതി ദേശാഭിമാനിയോട് വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് മജിസ്‌ട്രേട്ടിനും അന്വേഷണ സംഘത്തിനും മുമ്പാകെ യുവതി മൊഴി നല്‍കിയിട്ടുണ്ട്. നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി.

ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറി എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്തതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്രയയക്കാന്‍ പോയിരിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനുമെതിരെയുണ്ടായേക്കാവുന്ന പ്രതികാര നടപടികള്‍ ഭയന്നാണ് പരാതിപ്പെടാന്‍ തയാറാവാതിരുന്നതെന്നും യുവതി പറയുന്നു.