“എംഎല്‍എയെ ഫോണില്‍ വിളിച്ചാല്‍ കിട്ടാറേയില്ല”: എങ്ങിനെ കിട്ടാനാ? 900 തവണയല്ലേ വീട്ടമ്മയെ വിളിച്ചുകൊണ്ടിരുന്നത്

single-img
22 July 2017


തിരുവനന്തപുരം: ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എം. വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകള്‍. ഫോണ്‍ വിളികളും, വൈദ്യ പരിശോധനകളും എംഎല്‍എയ്ക്ക് എതിരാണെന്നാണ് പോലീസ് പറയുന്നത്. എം.വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ 900 തവണ വിളിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് ഇത്.

എംഎല്‍എ വീട്ടമ്മയെ പീഡിപ്പിച്ചത് ഒന്നിലധികം തവണയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്ത എംഎല്‍എ കടയില്‍ വെച്ചും പീഡിപ്പിച്ചതായി യുവതി ദേശാഭിമാനിയോട് വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് മജിസ്‌ട്രേട്ടിനും അന്വേഷണ സംഘത്തിനും മുമ്പാകെ യുവതി മൊഴി നല്‍കിയിട്ടുണ്ട്. നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി.

ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറി എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്തതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്രയയക്കാന്‍ പോയിരിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനുമെതിരെയുണ്ടായേക്കാവുന്ന പ്രതികാര നടപടികള്‍ ഭയന്നാണ് പരാതിപ്പെടാന്‍ തയാറാവാതിരുന്നതെന്നും യുവതി പറയുന്നു.