യുദ്ധം ഉണ്ടായാല്‍ ‘പണി പാളും’: ഇന്ത്യയുടെ പക്കല്‍ ആയുധങ്ങള്‍ കുറവെന്ന് സിഎജി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക് ലാമില്‍ ചൈനയുടെ യുദ്ധഭീഷണി നിലനില്‍ക്കെ ആയുധങ്ങളില്ലാതെയാണ് ഇന്ത്യന്‍ സൈന്യം യുദ്ധത്തിനു തയ്യാറെടുക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ശക്തിയായ ഇന്ത്യന്‍ സൈന്യം ആയുധങ്ങളുടേയും യുദ്ധസാമഗ്രികളുടേയും ദൗര്‍ലഭ്യം നേരിടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധം നടന്നാല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ 10 ദിവസം കൊണ്ട് തീരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുധശേഖരങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും വര്‍ധിപ്പിക്കാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉണ്ടായിട്ടില്ല, ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധസാഹചര്യം നേരിടേണ്ടി വന്നാല്‍ അത് പ്രതിരോധിക്കാന്‍ സൈന്യത്തിന് സാധിച്ചേക്കില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധസജ്ജമാവാന്‍ സൈന്യത്തിന് ആവശ്യമായത് 152 തരത്തിലുള്ള ആയുധങ്ങളാണെങ്കില്‍ അതില്‍ 55 ശതമാനം മാത്രമേ നിലവില്‍ കാര്യക്ഷമമായിട്ടുള്ളൂവെന്നും ബാക്കിയുള്ള ആയുധങ്ങള്‍ വച്ച് സൈന്യത്തിന് പത്ത് ദിവസത്തില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിരോധ സേനയുടെ ആയുധശേഖരത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സിഎജി പുറത്തു വിട്ടിരിക്കുന്നത്. 2013ഓടെ സൈന്യത്തിന്റെ ആയുധശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും, 1520 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധം ഉണ്ടായാല്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ പോരുന്ന ആയുധങ്ങള്‍ സൈന്യത്തിനില്ലെന്നും ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ സിഎജി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേന്ദ്രനേതൃത്വത്തിലുള്ള ആയുധസംഭരണ ശാലയായ ഒഎഫ്ബി(ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സൈന്യത്തിന് ആവശ്യമായതിന്റെ 90 ശതമാനം ആയുധങ്ങളും വിതരണം ചെയ്യുന്നത്. ശേഷിക്കുന്ന 10 ശതമാനം മറ്റെവിടുന്നെങ്കിലും വാങ്ങണം. എന്നാല്‍ സൈന്യം മുന്‍കൈ എടുത്ത് വാങ്ങാന്‍ ആവശ്യപ്പെട്ട ആയുധങ്ങളുടെ ലിസ്റ്റിന് ഇതുവരെ അനുമതിയോ പരിഗണനയോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2009ലാണ് ലിസ്റ്റ് സമര്‍പ്പിച്ചത്. ആയുധ ശേഖരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി 16500 കോടി രൂപ പ്ലാന്‍ 2013ല്‍ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു. 2019ഓടെ ഈ കുറവ് പരിഹരിക്കണമെന്ന് ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസറ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിഎജി വ്യക്തമാക്കി. ഉറി ആക്രമണം നേരിടാനായി 20,000 കോടി രൂപയുടെ ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്.
അതിന് ശേഷം ആയുധശേഖരത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ നില തുടര്‍ന്നാല്‍ ഭാവിയില്‍ സൈന്യം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാര്‍ലമെന്റില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിരോധ മന്ത്രാലയമോ സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.