കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു; നാലു പേരുടെ നില ഗുരുതരം

single-img
22 July 2017

കോഴിക്കോട്: കുന്ദമംഗലത്ത് വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ചാത്തമംഗലം സ്വദേശികളായ ബാലന്‍ (54), സന്ദീപ് (38) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം മദ്യം കഴിച്ച മറ്റു നാലു പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ബാലനും സുഹൃത്തുക്കളും ചര്‍ന്ന് സ്പിരിറ്റ് കഴിക്കുകയായിരുന്നു. ഇന്നലെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നില ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കള്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് ബാലന്‍ മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം കിണറ്റില്‍ ചാടിയ ഒരു പൂച്ചയെ ബാലനും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തെടുക്കുകയും കിണര്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജോലി കഴിഞ്ഞതിനു ശേഷം ഇവര്‍ ഒന്നിച്ചിരുന്ന് സ്പിരിറ്റ് കഴിച്ചെന്നാണ് സൂചന. മിനറല്‍ വാട്ടറിന്റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ഇവര്‍ ഉപയോഗിച്ചതെന്നു കരുതുന്നു. സംഘത്തിലെ ഒരാള്‍ ആശുപത്രി ജീവനക്കാരനായിരുന്നുവെന്നും ഇയാളാണ് ആശുപത്രിയില്‍ നിന്ന് എഥനോള്‍ എടുത്തുകൊണ്ടുവന്നതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.