പ്രവാസി വോട്ട്: നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
21 July 2017

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന് എത്ര സമയം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. തുടര്‍ന്ന് ബില്ല് തയ്യാറാക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി രണ്ടാഴ്ച കോടതി സര്‍ക്കാരിന് അനുവദിച്ചു.

പ്രവാസിവോട്ട് നടപ്പാക്കാന്‍ ജനപ്രാതിനിധ്യ നിയമമാണോ ചട്ടങ്ങളാണോ ഭേദഗതി ചെയ്യേണ്ടതെന്ന് അറിക്കാന്‍ നേരത്തെ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. പ്രവാസി വോട്ടിനുളള നിയമഭേദഗതി കേന്ദ്രം കൊണ്ടുവരികയാണെങ്കില്‍ മൂന്നു മാസത്തിനുളളില്‍ നടപ്പക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. നിലവില്‍ സൈനികര്‍ക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് ജോലികളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കുമാണ് പോസ്റ്റല്‍ വോട്ടിനുളള സൗകര്യമുളളത്.