2011ല്‍ പദ്ധതിയിട്ടത് നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്യാന്‍: ‘ക്വട്ടേഷനില്ലെന്ന്’ പോലീസ്

single-img
21 July 2017

കൊച്ചി: 2011ല്‍ പള്‍സര്‍ സുനിയും സംഘവും മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷനല്ല മറിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നുവെന്ന് പോലീസ്. നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടത് സുനി ഒറ്റയ്ക്കാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലെത്തിയ ഈ നിഗമനങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂട്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു.  പൊന്നുരുന്നിയിലുള്ള വാടക വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടെംബോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പള്‍സര്‍ സുനി പദ്ധതി തയാറാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച യുവനടി ട്രെയിനില്‍ ആ ദിവസം എത്തിയില്ല. അതേസമയം ട്രെയിനില്‍ വന്നിറങ്ങിയ പഴയകാല നടിയെ ഹോട്ടലിലേക്ക് എത്തിക്കുന്നതിനായി പുറപ്പെടുകയും വാഹനം
വഴിതിരിച്ചുവിട്ടത് കണ്ട് നടി ഭര്‍ത്താവിനെ വിളിച്ചതോടെ പദ്ധതി പാളുകയായിരുന്നു.

പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചത്. ഈ കേസില്‍ അറസ്റ്റിലായ നാല് പ്രതികളേയും സുനിയേയും ഒന്നിച്ചിരുത്തി പോലീസ് അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും. അതേസമയം ഈ സംഭവത്തെ പറ്റി സുനി ദിലീപിനോട് പറഞ്ഞിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല.