ദിലീപ് പുറത്തിറങ്ങുമോ?: തിങ്കളാഴ്ച അറിയാം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കല്‍ ഹൈക്കോടതി പൂര്‍ത്തിയാക്കിയിരുന്നു.
കേസിൽ ദിലീപിന് പങ്കുള്ളതിന് വ്യക്തമായ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും രണ്ടുപേർ തമ്മിൽ കണ്ടാൽ ഗൂഢാലോചനയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. പൊലീസിന്റെ കേസ് ഡയറി നാലു കെട്ടുകളിലായി കോടതിയുടെ പരിശോധനയ്ക്കു കൈമാറിയിരുന്നു.
കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപ് ആണെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയില്‍ പെട്ടവരായതിനാല്‍ പുറത്തിറങ്ങിയാല്‍ സ്വാധീനിക്കാനുള്ള സാധ്യത പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാവാത്തതും ദിലീപിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന വാദത്തിന് കാരണമായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപാണ്. മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപ് നാല് തവണ നേരില്‍ കണ്ടതിന് തെളിവുണ്ട് എന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു.
അതേസമയം സുനില്‍കുമാറുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ: കെ.രാംകുമാര്‍ വാദിച്ചു. പള്‍സര്‍ സുനി സിനിമാസെറ്റുകളില്‍ സ്ഥിരമായി എത്തുന്ന വ്യക്തിയാണെന്നും ചില സെറ്റുകളില്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു എന്നതുകൊണ്ട് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാന് കഴിയുമെന്നും പ്രതിഭാഗം ഹൈക്കോടതിയില്‍ ചോദിച്ചു.
നടി അക്രമിക്കപ്പെട്ടത് സംബന്ധിച്ച ഗൂഢാലോചനാ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ വെക്കുന്നത് നീതീകരിക്കാവുന്നതല്ല. പള്‍സര്‍ സുനിയുടെ മൊഴി മാത്രം വച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. ആരോപണങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകളില്ല. അക്രമിക്കപ്പെട്ട നടി പോലും ദിലീപുമായി വ്യക്തിവിരോധം ഉള്ളതായി പറഞ്ഞിട്ടില്ല. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്ന വ്യക്തിയുമാണ്. ഇതെല്ലാം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം.