പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ നടിമാരുടെ ദൃശ്യങ്ങള്‍ ?

single-img
21 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ നടിമാരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പോലീസിന് സംശയം ബലപ്പെട്ടു. മലയാളത്തിലെ ചില നടിമാരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം പുറത്തറിഞ്ഞാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതി ഇവര്‍ ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങിയിരിക്കാമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

യുവനടിയെ ആക്രമിച്ച കേസിന് പിന്നാലെ 2011 ല്‍ മലയാളത്തിലെ മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലും സുനിയെ പോലീസ് പ്രതി ചേര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ പേരില്‍ നിന്നും സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെന്ന സംശയം ബലപ്പെട്ടത്.

അതേസമയം പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യംചെയ്തപ്പോള്‍ യുവനടിയെ ആക്രമിച്ച കേസിന്റെ നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് അറിയുന്നത്. യഥാര്‍ഥ ദൃശ്യങ്ങള്‍ എവിടെയെന്ന് കണ്ടെത്താനാകാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്. കേസില്‍ ഒരു പ്രമുഖന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പോകേണ്ടെന്ന നിര്‍ദേശമാണ് അന്വേഷണ സംഘത്തിന് തലപ്പത്ത് നിന്നും ലഭിച്ചിരിക്കുന്നത്. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് സുനി.

ഇതിനിടെ 2011ല്‍ പള്‍സര്‍ സുനിയും സംഘവും മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷനല്ല മറിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടത് സുനി ഒറ്റയ്ക്കാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലെത്തിയ ഈ നിഗമനങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂട്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. പൊന്നുരുന്നിയിലുള്ള വാടക വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടെംബോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പള്‍സര്‍ സുനി പദ്ധതി തയാറാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച യുവനടി ട്രെയിനില്‍ ആ ദിവസം എത്തിയില്ല. അതേസമയം ട്രെയിനില്‍ വന്നിറങ്ങിയ പഴയകാല നടിയെ ഹോട്ടലിലേക്ക് എത്തിക്കുന്നതിനായി പുറപ്പെടുകയും വാഹനം വഴിതിരിച്ചുവിട്ടത് കണ്ട് നടി ഭര്‍ത്താവിനെ വിളിച്ചതോടെ പദ്ധതി പാളുകയായിരുന്നു.

പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചത്. ഈ കേസില്‍ അറസ്റ്റിലായ നാല് പ്രതികളേയും സുനിയേയും ഒന്നിച്ചിരുത്തി പോലീസ് അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും. അതേസമയം ഈ സംഭവത്തെ പറ്റി സുനി ദിലീപിനോട് പറഞ്ഞിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല.