ലോകത്ത് എയ്ഡ്‌സ് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി യു.എന്‍

single-img
21 July 2017


പാരീസ്: ലോകത്ത് എയ്ഡ്‌സ് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. 2016ല്‍ 10 ലക്ഷം പേരാണ് എയ്ഡ്‌സ് മൂലം മരിച്ചത്. 2005ല്‍ ഈ രോഗംമൂലം മരിച്ചതു 19 ലക്ഷം പേരായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം 3.67 കോടി എയ്ഡ്‌സ് രോഗികളുണ്ടായിരുന്നതില്‍ 1.95 കോടി പേര്‍ക്കും ശരിയായ ചികില്‍സ ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. പാരിസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

1980ല്‍ ലോകത്താകമാനം 35 ദശലക്ഷം ആളുകളാണ് ഈ മാറാരോഗം വന്ന് മരണപ്പെട്ടിരിക്കുന്നത്. എയ്ഡ്‌സിനെതിരെയുള്ള മരുന്ന് കണ്ടെത്തുന്നതിനായി ലോകത്താകമാനം നിരവധി പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് എയ്ഡ്‌സ് ചികിത്സയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി. ഏറ്റവുമധികം എയ്ഡ്‌സ് രോഗികള്‍ ഉള്ളത് ആഫ്രിക്കയിലാണ്. 2010ല്‍ ഇവിടുത്തെ 30 ശതമാനത്തോളം ആളുകളിലും എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.