ഷെരീഫിന്റെ വെളിപ്പെടുത്തല്‍ ‘രാജി’യാവശ്യത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനോ?: അമേരിക്ക 500 കോടി വാഗ്ദാനം ചെയ്‌തെന്ന് പാക് പ്രധാനമന്ത്രി

single-img
20 July 2017

ഇസ്ലാമാബാദ്: അണു പരീക്ഷണം നടത്താതിരിക്കാന്‍ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്തുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്ന് പിന്‍മാറുന്നതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തനിക്ക് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നാണ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍. രാജ്യത്തോട് കൂറുപുലര്‍ത്തുന്നതുകൊണ്ടാണ് താന്‍ ആ പണം വാങ്ങാതിരുന്നതെന്നും നവാസ് ഷെരീഫ് പറഞ്ഞു.

‘1998 ലാണ് പാകിസ്താന്‍ നടത്തുന്ന ആണവ പരീക്ഷണങ്ങളില്‍നിന്ന് പിന്‍മാറുന്നതിന് തനിക്ക് അമേരിക്ക പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ താനതിന് വഴങ്ങിയില്ല. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പാകിസ്താന്‍ ആണവപരീക്ഷണം നടത്തിയത്. തന്നെ ഇന്ന് ആരും അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും വരുംകാലത്ത് താന്‍ തിരിച്ചറിയപ്പെടുകതന്നെ ചെയ്യുമെന്നും’ പാകിസ്താനിലെ പഞ്ചാബില്‍ നടന്ന ഒരു രാഷ്ട്രീയ യോഗത്തില്‍ ഷരീഫ് പറഞ്ഞു.

നവാസ് ഷെരീഫും അദ്ദേഹത്തിന്റെ മക്കളും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പാനമ രേഖകളിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷരീഫിന്റെ രാജിയാവശ്യം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷവും സൈന്യവും അടക്കം ഷെരീഫിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

നവാസ് ഷെരീഫ് രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് പാക് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി ഇക്കാര്യത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ വിശ്വസ്തതയും രാജ്യസ്‌നേഹവും വ്യക്തമാക്കിക്കൊണ്ട് നവാസ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നതാണ് പാനമ രേഖകളില്‍ പേരുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്നത്. തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.