ഖത്തറിനു മുന്നില്‍ മുട്ടുമടക്കി സൗദി സഖ്യരാജ്യങ്ങള്‍; 13 ഉപാധികള്‍ ആറാക്കി വെട്ടിച്ചുരുക്കി: പ്രശ്‌നപരിഹാരം ഉടന്‍

single-img
20 July 2017

റിയാദ്: ഗള്‍ഫ് പ്രതിസന്ധിയില്‍ പരസ്യമായി പരാജയം സമ്മതിച്ച് സൗദി സഖ്യരാജ്യങ്ങള്‍. നേരത്തേ ഖത്തറിന് മുന്നില്‍വെച്ച 13 ഉപാധികള്‍ക്ക് പകരമായി ആറ് വിശാല തത്ത്വങ്ങളാണിപ്പോള്‍ സൗദി മുന്നോട്ടുവെച്ചിരിക്കുന്നത്. മാത്രമല്ല, അല്‍ ജസീറ ചാനല്‍ പൂട്ടേണ്ടതില്ലെന്നും സൗദി വ്യക്തമാക്കി.

ഖത്തര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നപ്പോള്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും തുടര്‍ച്ചയായി വിട്ടുവീഴ്ചയിലേക്ക് മാറുന്ന കാഴ്ചകള്‍ക്കാണ് ജിസിസി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇനി ഖത്തര്‍ എന്തു നിലപാടെടുക്കുമെന്നതാണ് നിര്‍ണായകം.

തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നിലപാട് സ്വീകരിക്കുക, അത്തരം സംഘങ്ങള്‍ക്ക് ധനസഹായവും സുരക്ഷിത താവളവും നല്‍കുന്നത് ഒഴിവാക്കുക, വിദ്വേഷ പ്രചാരണവും അക്രമങ്ങള്‍ക്കുള്ള പ്രോത്സാഹനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉപാധിയിലുള്ളത്.

യു.എന്നില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗദി അറേബ്യയുടെ യു.എന്‍. സ്ഥാനപതി അബ്ദുല്ല അല്‍ മൗല്ലിമിയാണ് പുതിയ ഉപാധികള്‍ വെളിപ്പെടുത്തിയത്. അതേസമയം ഉപാധികള്‍ ഖത്തറിന് നല്‍കാനായി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് കൈമാറിയോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ജൂലായ് അഞ്ചിന് കെയ്‌റോയില്‍ നടന്ന യോഗത്തില്‍ പുതിയ ഉപാധികള്‍ സൗദി സഖ്യത്തിലെ വിദേശകാര്യമന്ത്രിമാര്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇവ അംഗീകരിക്കാന്‍ ഖത്തറിന് താരതമ്യേന എളുപ്പമായിരിക്കുമെന്നും മുഅല്ലിമി വ്യക്തമാക്കി. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ആറ് ഉപാധികളും മുന്നോട്ട് വെച്ചിരിക്കുന്നത്. പുതിയ ഉപാധികളില്‍ അനുരഞ്ജനമില്ല. ഇത് നടപ്പാക്കലും നിരീക്ഷണവും നിര്‍ബന്ധമാണ്. പുതിയ ഉപാധികള്‍ ഖത്തര്‍ അംഗീകരിച്ചാല്‍ അവ എങ്ങിനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സൗദി സഖ്യം ഖത്തറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ജസീറ പൂട്ടാതെത്തന്നെ ഉപാധികള്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലതാണെന്നും അക്രമം ഇല്ലാതാക്കുകയെന്ന ആശയത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം പുതിയ ഉപാധികള്‍ ഖത്തര്‍ അംഗീകരിച്ചില്ലെങ്കില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പഴയ അവസ്ഥയിലാകാന്‍ ബുദ്ധിമുട്ടാണെന്ന് കൂടി യു.എന്നിലെ യു.എ.ഇ. സ്ഥിരപ്രതിനിധി ലാന നുസ്സൈബയും വ്യക്തമാക്കി.

പന്ത് ഇപ്പോള്‍ ഖത്തറിന്റെ കോര്‍ട്ടിലാണെന്നും ഗൗരവതരമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും യു.എ.ഇ. അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി റീം അല്‍ ഹാഷിമിയും അഭിപ്രായപ്പെട്ടു. പ്രതിസന്ധിയില്‍ അമേരിക്കയുടെ ഇടപെടല്‍ പരിഹാരത്തിന് വഴിതെളിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും റീം പ്രതികരിച്ചു. ഖത്തറും യു.എസും. തമ്മില്‍ തീവ്രവാദ സഹായധനത്തിനെതിരെ ഒപ്പുവെച്ച കരാര്‍ മികച്ച ചുവടുവെയ്പാണെന്നാണ് നേരത്തെ അവര്‍ അഭിപ്രായപ്പെട്ടത്.

അതേസമയം സൗദി സഖ്യത്തിന്റെ പുതിയ ഉപാധി സംബന്ധിച്ച് ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതുമായ നടപടികള്‍ അംഗീകരിക്കില്ലെന്ന് നേരത്തെത്തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു.

അല്‍ ജസീറ പൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനികത്താവളം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികളായിരുന്നു നേരത്തെ സൗദിസഖ്യം മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതുമായ ഉപാധികള്‍ നടപ്പാക്കാന്‍ കഴിയാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തര്‍ മറുപടിയും നല്‍കിയിരുന്നു.