കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവം: രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
19 July 2017

തൃശൂര്‍: പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സി.പി.ഒ ശ്രീജിത്ത്, സാജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കഴിഞ്ഞ ദിവസം ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് (19) ആണ് പൊലീസ് കസ്റ്റഡിയില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കിയത്. പൊലീസ് മര്‍ദ്ദനം മൂലമാണ് വിനായക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിനായകന്റെ ജനനേന്ദ്രിയത്തില്‍ പൊലീസ് മര്‍ദിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ രേഖകളില്ലാത്ത വാഹനവുമായി സഞ്ചരിച്ചു എന്ന കുറ്റത്തിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വിട്ടയച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.