വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതിയെ അന്ധയായ യുവതി തിരിച്ചറിഞ്ഞത് ശബ്ദം കേട്ട്

single-img
19 July 2017

ഗുരുഗ്രാം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ അന്ധയായ യുവതി കോടതിയില്‍ തിരിച്ചറിഞ്ഞത് ശബ്ദം കേട്ട്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശി സൗരഭ് കപൂറാണ് വിധവയും എട്ടുവയസ്സുകാരിയുടെ അമ്മയുമായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത്. അന്ധയായ ഈ യുവതിയെ പീഡിപ്പിച്ച യുവാവും അന്ധനാണ് എന്നതാണ് കേസിലെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. ഇയാള്‍ പൊതുമേഖല ബാങ്കിലെ ജീവനക്കാരനാണ്.

ഇരയും പ്രതിയും അന്ധരായതിനാല്‍ കുറ്റം സംശയാതീതമായി തെളിയിക്കുന്നത് ബുദ്ധിമുട്ടാണെന്നിരിക്കെ ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ പരിശോധിച്ചു വരികയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അരവിന്ദ് ശര്‍മ്മ അറിയിച്ചു. ഇരയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് മനസ്സിലാക്കിയ അഭിഭാഷകന്‍ പ്രതിയെ മനസ്സിലാക്കുന്നതിന്റെ ഭാഗമായി രണ്ട് മൂന്ന് വാക്യങ്ങള്‍ കോടതിയില്‍ പറയിപ്പിച്ചിരുന്നു.

ഈ ശബ്ദം കേട്ടാണ് സൗരഭിനെ യുവതി കോടതിയില്‍ തിരിച്ചറിഞ്ഞത്. കുറ്റക്കാരനെ കണ്ടെത്തിയ കോടതി ശിക്ഷ ജൂലൈ 24 ന് വിധിക്കും. കേസിനാസ്പദമയ സംഭവം നടക്കുന്നതിങ്ങനെ. ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവ് 2014 ല്‍ മരിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തോന്നിച്ച യുവതി പിന്നീട് അഭിഭാഷകര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു.

ഇതിനിടെയാണ് യുവതിയുടെ സുഹൃത്തുക്കളിലൊരാള്‍ പ്രതിയായ സൗരഭിനെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് അഭിഭാഷകനെ പരിചയപ്പെടുത്തി തരാമെന്ന വ്യാജേന യുവതിയെ തന്റെ ഗസ്റ്റ് ഹൗസിലെത്തിച്ച് സൗരഭ് പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനിടെ യുവതി ഒച്ചവെച്ചപ്പോള്‍ നിശബ്ദയാകാന്‍ ആവശ്യപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തുടര്‍ന്നുള്ള അഞ്ചുമാസം ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയുമായിരുന്നെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഇയാള്‍ പണം തട്ടിയെടുത്തതായും പിന്നീട് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതായും യുവതി പറഞ്ഞു. തുടര്‍ന്ന് യുവതി പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.