ആളുമാറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ നടിയുടെ മൊഴിയെടുത്തു: സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

single-img
19 July 2017


തിരുവനന്തപുരം: പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പള്‍സര്‍ സുനിയുടെ സഹായികളാണ് പിടിയിലായിട്ടുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം സംഭവത്തില്‍ പരാതിക്കാരിയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. 2011ലാണ് പള്‍സര്‍ സുനി ഉള്‍പ്പെട്ട സംഘം നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

തിരുവനന്തപുരത്തെ നടിയുടെ വീട്ടിലെത്തിയാണ് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുത്തത്. വഴി തെറ്റിച്ച് വണ്ടി ഓടിച്ചതിനെ തുടര്‍ന്ന് സംശയം തോന്നി നിര്‍മ്മാതാവിനെ ഫോണില്‍ വിളിക്കുകയായിരുന്നെന്നും റമദാ ഹോട്ടലിലെ റിസപ്ഷനില്‍ എത്തിച്ചെങ്കിലും അവിടെ മുറി ബുക്ക് ചെയ്തിരുന്നില്ലെന്നും താരം പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് വാഹനത്തില്‍ കയറിയതെന്നും മുന്‍കാല നടി മൊഴി നല്‍കിയിട്ടുണ്ട്.

ഡ്രൈവറെക്കൂടാതെ വേറൊരാള്‍ കൂടി വാഹനത്തിലുണ്ടായിരുന്നതായും നടിയുടെ മൊഴിയില്‍ പറയുന്നു. പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങാനായി കോടതിയെ സമീപിക്കുമ്പോള്‍ താരത്തിന്റെ മൊഴി നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് തിരക്കിട്ട് തിരുവനന്തപുരത്തെത്തി താരത്തിന്റെ മൊഴിയെടുത്തത്.

2011ല്‍ ജോണി സാഗരികയുടെ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ നടിക്കാണ് ദുരനുഭവം ഉണ്ടായത്. കൊച്ചിയിലെത്തിയ നടിയെ പള്‍സര്‍ സുനിയുടെ നിര്‍ദേശം അനുസരിച്ച് രണ്ടംഗ സംഘം വാഹനത്തില്‍ കയറ്റുകയും നഗരത്തിന്റെ പലഭാഗത്തും ചുറ്റിയതിനുശേഷം ഇറക്കിവിടുകയുമായിരുന്നു. യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി ഒരുക്കിയ വലയിലാണ് ഈ നടി പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുനിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.