മഞ്ജുവുമായുള്ള വിവാഹ മോചനത്തിന്റെ കാരണം കേസില്‍ നിര്‍ണായകമാകും: കോടതിയില്‍ ഇത് ദിലീപിന് പിടിവള്ളിയാകുമോ?

single-img
19 July 2017

കൊച്ചി: ദിലീപ്- മഞ്ജു  ജീവതത്തിലേക്ക് എത്തി നോക്കാന്‍ എന്നും പ്രേഷകര്‍ക്ക് ഒരു തിടുക്കമാണ്. പ്രണയവും, വിവാഹവും, വിവാഹമോചനവും  ഒടുവില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ വരെ എത്തി നില്‍ക്കുമ്പോഴും നിഗൂഢമായി നില്‍ക്കുന്ന ഒന്നാണ് എന്തിനാണ് ദിലീപ് മഞ്ജുവിനെ ഉപേക്ഷിച്ചത്?. അതീവ രഹസ്യമായി കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ വില്ലന്‍മാരും യഥാര്‍ത്ഥത്തില്‍ പിരിയാനുള്ള കാരണവുമുണ്ടെന്ന് ദിലീപ് അടുത്തയിടെയും പറഞ്ഞിരുന്നു.

അപ്പോഴും കാരണമെന്താണെന്ന് അവ്യക്തമായി തന്നെ തുടര്‍ന്നു. കാവ്യയാണെന്ന് ഒരു പക്ഷം ആളുകള്‍ പറഞ്ഞപ്പോള്‍ ഭാര്യയില്‍ നിന്നും കടുത്ത മാനസിക പീഢനമാണ് താന്‍ അനുഭവിക്കുന്നതെന്നും ഒരു വര്‍ഷമായി പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഇനി യോജിച്ച് പോകാന്‍ കഴിയില്ലന്നുമുള്ള ദിലീപിന്റെ വാക്കുകള്‍ മഞ്ജുവിന് നേരെയും വിരല്‍ ചൂണ്ടി.

ഒടുവില്‍ നടിക്കെതിരായ ആക്രമണത്തിന്റെ ഗൂഡാലോചനക്കേസില്‍ ദിലീപിനെ അഴിക്കുള്ളില്‍ എത്തിച്ചത് കുടുംബ ജീവിതം തകര്‍ത്തതിലുള്ള വ്യക്തി വെരാഗ്യമാണെന്ന പോലീസിന്റെ കണ്ടെത്തലാണ്. ഇത് തെളിയിക്കാന്‍ ദിലീപിനെതിരെ മുന്‍ ഭാര്യ മഞ്ജുവിനെ സാക്ഷിയാക്കാനുള്ള പൊലീസ് നീക്കത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിലീപ് പെട്ടന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയാന്‍ മഞ്ജുവിന്റെ മൊഴി കൊണ്ട് കഴിയുമെങ്കിലും ആത്യന്തികമായി വിചാരണ വേളയില്‍ ഈ സാക്ഷിമൊഴി പ്രോസിക്യൂഷന് തിരിച്ചടിയാകാനാണ് സാധ്യതയെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ആക്രമിക്കപ്പെട്ട നടി കാവ്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കൈമാറിയതാണ് വിവാഹ ബന്ധം തകരാന്‍ കാരണമെന്ന് പറയുന്നതിന്റെ ‘യുക്തി’ വിചാരണ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണെന്നും നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുണ്ട്. ഇവിടെ ദിലീപ് തന്നെയാണ് ആദ്യം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത് എന്നത് പ്രതിഭാഗത്തിന് നല്ലൊരു പിടിവള്ളിയാണ്.

പറയപ്പെടുന്നത് പോലെ ആക്രമിക്കപ്പെട്ട നടി നല്‍കിയ വിവരം മഞ്ജുവിന് ദിലീപിനോട് വെറുപ്പുണ്ടാകാനും ബന്ധം അവസാനിപ്പിക്കാനും കാരണമായിരുന്നുവെങ്കില്‍ ആദ്യം വിവാഹമോചന ഹര്‍ജി നല്‍കേണ്ടിയിരുന്നത് മഞ്ജുവായിരുന്നില്ലേ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ മഞ്ജു വാര്യര്‍ ഇല്ലെങ്കില്‍ നടക്കില്ലെന്ന് കണ്ടാണ് ഇപ്പോള്‍ സാക്ഷിയാക്കാന്‍ ദ്രുതഗതിയില്‍ നീക്കം നടക്കുന്നത്.

വ്യക്തിപരമായ അടുപ്പം ഇല്ല എന്നതല്ലാതെ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടെന്ന് ഇതുവരെ ആക്രമിക്കപ്പെട്ട നടി പോലും പറഞ്ഞിട്ടില്ല. മാത്രമല്ല താന്‍ നടന്റെ പേര് എവിടെയും ആരോടും പറഞ്ഞിട്ടില്ലന്ന് കൂടി നടി വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുക കൂടി ചെയ്തതോടെയാണ് വെട്ടിലായ അന്വേഷണ സംഘം മഞ്ജു വാര്യരെ സാക്ഷിയാക്കുന്നതിലേക്ക് കടന്നിരിക്കുന്നത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ലങ്കില്‍ ദിലീപ് കുറ്റവിമുക്തമാക്കപ്പെടുമെന്ന് മാത്രമല്ല, അന്വേഷണ സംഘം വലിയ വില നല്‍കേണ്ടിയും വരും.

താനും ഭാര്യയും സിനിമാ താരങ്ങള്‍ ആയതിനാല്‍ സെന്‍സേഷന്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രഹസ്യ വിചാരണ വേണമെന്നുമുള്ള ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചതിനാല്‍ മാത്രമാണ് ഇതുവരെ ദിലീപിന്റെ ഹര്‍ജിയിലെ കാരണങ്ങള്‍ പുറം ലോകം അറിയാതിരുന്നത്. എന്നാല്‍ പോലീസിന് പണികിട്ടിയാലും ഇല്ലെങ്കിലും നടി അക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേളയില്‍ തന്നെ ദിലീപ്മഞ്ജു ദാമ്പത്യത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ ചുരുളഴിയുമെന്നാണ് പ്രേഷകര്‍ പ്രതീക്ഷിക്കുന്നത്.