അഴിമതി നടത്താൻ ഭരണം വേണ്ടെന്ന് തെളിയിച്ച് ബിജെപി: 5.6 കോടി രൂപ ‘തട്ടിയതിൽ’ മുതിർന്ന നേതാക്കൾക്കും പങ്ക്
മെഡിക്കൽ കോളേജ് അനുവദിക്കാൻ സംസ്ഥാന ബിജെപി നേതാക്കൾ കോഴ വാങ്ങിയതായി ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തൽ.അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. റിപ്പോര്‍ട്ട് സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
മെഡിക്കൽ കോളജിനായി പണം നൽകിയതായി തിരുവനന്തപുരം വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ. ഷാജി കമ്മീഷൻ മുമ്പാകെ അറിയിച്ചു. പണം കൊടുത്തത് ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്.വിനോദിനാണെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
5 കോടി 60 ലക്ഷം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കുഴൽപണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്.
മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്. ചെർപ്പുളശ്ശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പണം നൽകിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട്.
കര്‍ശന നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യുന്ന അന്വേഷണ കമ്മീഷന് നേതൃത്വം നല്‍കിയത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരാണ്.