ഖത്തര്‍ വെബ്‌സൈറ്റ് ഹാക്കിങില്‍ പങ്കുണ്ടെന്ന വാര്‍ത്ത തള്ളി യുഎഇ: ‘റിപ്പോര്‍ട്ട് സത്യവിരുദ്ധം’

single-img
18 July 2017


ഖത്തറിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നില്‍ തങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ യുഎഇ നിഷേധിച്ചു. വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തീവ്രവാദത്തിനും ഭീകരസംഘടനകള്‍ക്കും ഖത്തര്‍ പിന്തുണയും സാമ്പത്തിക സഹായം നല്‍കുന്നു എന്നതാണ് സത്യം എന്നും യുഎഇ ആരോപിച്ചു

ഗള്‍ഫിലെ പുതിയ പ്രതിസന്ധിക്ക് കാരണമായി എന്ന് കരുതപ്പെടുന്ന ഖത്തര്‍ അമീറിന്റെ പ്രസ്താവന വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്ത് പ്രസിദ്ധീകരിച്ചതിന് പിന്നില്‍ യുഎഇക്ക് പങ്കുണ്ടെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ഹാക്കിങ് ആരോപണവുമായി യുഎഇക്ക് യാതൊരുബന്ധവുമില്ലെന്ന് വാഷിങ്ടണിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.
വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിനെ തള്ളി അമേരിക്കയിലെ യുഎഇ സ്ഥാനപതിയും രംഗത്തെത്തി. താലിബാന്‍ അടക്കമുള്ള തീവ്രവാദസംഘടനകളെ പിന്തുണക്കുകയും സാമ്പത്തികമായി അടക്കം ഖത്തര്‍ സഹായിക്കുന്നു എന്നതാണ് സത്യം എന്നും അമേരിക്കയിലെ യുഎഇ അംബാസിഡര്‍ വ്യക്തമാക്കി.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് എമിറേറ്റ്‌സ് പോളിസി സെന്ററും ആരോപിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ തീവ്രവാദബന്ധം ആരോപിച്ചാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. പ്രശ്‌നപരിഹാരത്തിന് കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ സജീവശ്രമങ്ങളും നടന്നുവെങ്കിലും ഇരുചേരികളേയും സമവായത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയില്‍ അമീറിന്റെ പേരില്‍ വന്ന പ്രസ്താവന വ്യാജമാണെന്നും വെബ്‌സൈറ്റും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഖത്തര്‍ ആരോപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഈ വിവാദം.