വീണ്ടും പള്‍സറിന്റെ ട്വിസ്റ്റ്: ‘കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വി.ഐ.പി പറയട്ടെ’

single-img
18 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വി.ഐ.പി പറയട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയതിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം.

”താന്‍ ഫോണ്‍ കൈമാറിയോയെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും ആലുവയിലെ വിഐപി പറയട്ടേയെന്നാണ്” സുനി പറഞ്ഞത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെ കൂടുതല്‍ കുരുക്കില്‍ പെടുത്താനുള്ള സൂചനയാണ് പള്‍സര്‍ സുനി നല്‍കിയത്.

കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് തന്നെക്കാള്‍ നന്നായി ദിലീപിന് അറിയാമെന്നാണ് ഇയാള്‍ പറഞ്ഞുവയ്ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടേയും മാധ്യമങ്ങളുടെയും ശ്രദ്ധ ദിലീപിലേക്ക് കൂടുതല്‍ എത്തിക്കുന്നതിനുള്ള നീക്കമാണിതെന്നും സൂചനയുണ്ട്.

കേസില്‍ കഥ പകുതിയെ ആയുള്ളുവെന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ സുനില്‍ പറഞ്ഞിരുന്നു. സുനി കേസില്‍ രഹസ്യമൊഴി നല്‍കാന്‍ അപേക്ഷ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നല്‍കിയിട്ടില്ല. സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി.