ഇനിയും പലതും ചുരുളഴിയാനുണ്ടെന്ന സൂചന നല്‍കി പള്‍സര്‍; ‘കഥ പകുതിയായിട്ടേ ഉള്ളൂ’: റിമാന്‍ഡ് ഓഗസ്റ്റ് ഒന്നുവരെ നീട്ടി

single-img
18 July 2017


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഓഗസ്റ്റ് ഒന്നുവരെ റിമാന്‍ഡ് നീട്ടിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. സുനിയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സുനിക്ക് വേണ്ടി അഭിഭാഷകനായ ബിഎ ആളൂരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കേസില്‍ ‘കഥ പകുതിയേ ആയിട്ടുള്ളുവെന്ന്’ സുനി മാധ്യങ്ങളോട് പറഞ്ഞു. പള്‍സര്‍ സുനിയേയും കൂട്ടുപ്രതികളെയും പോലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനിയുടെ പ്രതികരണം. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകന്‍ ബി.എ. ആളൂരും പ്രതികരിച്ചു.

നേരത്തെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു. വമ്പന്‍ സ്രാവുകള്‍ക്കൊപ്പമാണ് ഇപ്പോള്‍ നീന്തുന്നതെന്നായിരുന്നു സുനിയുടെ പ്രതികരണം. നേരത്തെ കേസില്‍ വലിയ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന പ്രതികരണവും സുനി നടത്തിയിരുന്നു.

അതിനിടെ പള്‍സര്‍ സുനിക്കെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. 2011 ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലാണിത്. ഈ വിഷയത്തില്‍ നിര്‍മാതാവ് ജോണി സാഗരികയാണ് സുനിക്കെതിരെ പരാതി നല്‍കിയത്.