‘പദ്ധതിയിട്ടത് യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍; ട്രാപ്പിലായത് നിര്‍മ്മാതാവിന്റെ ഭാര്യ’: സുനിക്കെതിരെ വീണ്ടും കേസ്

single-img
18 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്. 2011 നവംബറില്‍ മറ്റൊരു നടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് കേസ്. ജോണി സാഗരികയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതുസംബന്ധിച്ച് നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം ദിശമാറി സഞ്ചരിച്ചപ്പോള്‍ നടി ചിത്രത്തിന്റെ നിര്‍മാതാവ് ജോണി സാഗരികയെയും ഭര്‍ത്താവിനെയും വിവരമറിയിക്കുകയായിരുന്നു.

ഇതോടെ സുനി, നടിയെ കുമ്പളത്തെ ഒരു ഹോട്ടലില്‍ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനി. അന്ന് രേഖാമൂലം പരാതികള്‍ ലഭിക്കാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.ഐ. വി. വിമല്‍ പറഞ്ഞു.

ഗൂഢാലോചന, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം തുടങ്ങിയ വകുപ്പുകളാണ് സുനിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോണി സാഗരികയുടെ മൊഴി രേഖപ്പെടുത്തി. സുനിയെ കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.