നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന: നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

single-img
18 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ദിലീപിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് ഇവരില്‍ പ്രധാനി. കേസില്‍ നേരിട്ട് പങ്കാളിയല്ലെന്ന് കരുതുന്ന നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ നാദിര്‍ഷക്കു നേരിട്ട് പങ്കുണ്ടെന്ന് പോലീസിന് ഇതുവരെ കൃത്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. പക്ഷേ നാദിര്‍ഷയെ വീണ്ടും വിശദമായി ചോദ്യം ചെയ്താല്‍ ഗൂഢാലോചനയ്ക്കു പിന്നിലെ സംഭവങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഒരു വിദേശ പര്യടനത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന്റെ തുടര്‍ച്ചയായാണ് നടിക്കെതിരെ ആക്രമണം നടന്നത് എന്നുമുള്ള സൂചനയെ തുടര്‍ന്നാണ് ദിലീപിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നേരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിലൂടെ നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നും ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചതെന്നുമാണ് പറയപ്പെടുന്നത്.

ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ജയിലില്‍ വച്ച് സുനിക്കുവേണ്ടി ദിലീപിന് കത്തെഴുതിയത് വിപിന്‍ലാലാണ്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ലാല്‍.