‘മുകേഷും മുന്‍ ഭാര്യ സരിതയും വീണ്ടുമൊരുമിച്ചു’: മൂത്തമകന്റെ ‘കല്യാണ’ത്തിന്

single-img
17 July 2017

നിയമപരമായി വേര്‍പിരിഞ്ഞ ആ ദമ്പതികള്‍ അകല്‍ച്ച മറന്ന് ഒരിക്കല്‍ക്കൂടി ഒന്നിച്ചു. അഞ്ചുവര്‍ഷത്തിനുശേഷമാണ് നടന്‍ മുകേഷും മുന്‍ ഭാര്യ സരിതയും വീണ്ടും ഒരുമിച്ചത്. അതും മൂത്തമകന്‍ ശ്രാവണിന്റെ ‘കല്യാണ’ത്തിന്. ശ്രാവണിന്റെ ആദ്യസിനിമയായ ‘കല്യാണ’ത്തിന്റെ പൂജാ ചടങ്ങിലാണ് സിനിമാലോകം അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. അപരിചിതരേപ്പോലെ രണ്ടുഭാഗത്തും മാറിനിന്ന ഇരുവരേയും ഒന്നിപ്പിച്ച് താരമായതും ശ്രാവണ്‍തന്നെയാണ്.

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് അഭിനയത്തിലേയ്ക്ക് വലതുകാല്‍ വയ്ക്കുന്ന മകനെ ഒന്നിച്ച് അനുഗ്രഹിക്കാനായാണ് ഇവരും ഒരുമിച്ചെത്തിയത്. അതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കി അവസാനം കസേര ഇല്ലാത്തതിനാല്‍ ഒരു വശത്തേക്ക് മാറി നില്‍ക്കുകയായിരുന്ന മുകേഷിനേട് ‘അച്ഛന്‍ ഇവിടെ ഒളിച്ചു നില്‍ക്കുകയാണോ’ എന്നുചോദിച്ച് ശ്രാവണ്‍ കെട്ടിപ്പിടിച്ചു.

പതിവ് ചമ്മലോടെ മുകേഷ് മകനെ ആശ്ലേഷിച്ചു. ഒരു നിമിഷമെന്നുപറഞ്ഞ് ശ്രാവണ്‍ ഓടിപ്പോയി അമ്മ സരിതയെ കൂട്ടിക്കൊണ്ടുവന്നു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ശ്രാവണ്‍ മുകേഷിനേയും ഞെട്ടിച്ചു. പിന്നെ മൂവരേയും നിര്‍ത്തിയുള്ള ഫോട്ടോ ഷൂട്ടായി. ഇതിനിടയില്‍ ശ്രാവണ്‍ എല്ലാവരേയും വീണ്ടും ഞെട്ടിച്ചു. അതുവരെ അച്ഛനും അമ്മയ്ക്കും നടുക്ക് നിന്ന ശ്രാവണ്‍ പതുക്കെ അവിടുന്ന് മാറിനിന്നു. അപ്പോള്‍ മുകേഷും സരിതയും ഒരുമിച്ചായി. പിന്നെ അവരെ ചേര്‍ത്തുപിടിച്ച് ശ്രാവണ്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

തിരുവനന്തപുരം മാസ്‌ക്കട്ട് ഹോട്ടലിലാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. ശ്രാവണ്‍ നായകനാവുന്ന ആദ്യ ചിത്രമായ കല്ല്യാണത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ ചടങ്ങില്‍ സംബന്ധിച്ചു. മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തമ്ബി, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു. രാജേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.