പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ്; അറിയില്ലെന്ന് അന്‍വര്‍ സാദത്ത്: എംഎല്‍എമാരുടെ മൊഴിയെടുത്തു

single-img
17 July 2017

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ എംഎല്‍എമാരായ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്.

മുകേഷിന്റെ ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ചോദിച്ചതെന്ന് മുകേഷ് മാധ്യമങ്ങളെ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്.

പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. സുനിക്ക് തന്റെ വീട്ടുകാരെയും പരിചയമുണ്ട്. ഒരു വര്‍ഷം തന്റെ ഡ്രൈവറായിരുന്നു സുനി. നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞത് മാധ്യമങ്ങളില്‍നിന്നാണെന്നും മുകേഷ് മൊഴി നല്‍കി.

എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് അന്‍വര്‍ സാദത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎല്‍എയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു.

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ, പള്‍സര്‍ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ വിവരങ്ങളും അന്വേഷണസംഘം അന്‍വര്‍ സാദത്തില്‍ നിന്നും ശേഖരിച്ചു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്നു പൊലീസിനെ അറിയിച്ചതായും മൊഴിയെടുക്കലിനുശേഷം സാദത്ത് മാധ്യമങ്ങളോടു വ്യക്തമാക്കി. ചോദ്യാവലിയുമായിട്ടായിരുന്നു സിഐയും എസ്‌ഐയുമടങ്ങുന്ന സംഘം മൊഴി രേഖപ്പെടുത്താനെത്തിയത്.