സമുദ്രനിക്ഷേപം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമോ?: കടല്‍ത്തട്ടില്‍ അമൂല്യ നിധികളെന്ന് റിപ്പോര്‍ട്ട്

single-img
17 July 2017

കൊല്‍ക്കത്ത: ഇന്ത്യയിലെ കടല്‍ത്തട്ടിലുള്ളത് അമൂല്യ നിധികളെന്ന് റിപ്പോര്‍ട്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് സംഭവം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ടണ്‍ അമൂല്യങ്ങളായ ധാതുക്കളും വാതകങ്ങളുമാണ് ഇന്ത്യയിലെ കടല്‍ ജലത്തില്‍ ഉള്ളതെന്നാണ് കണ്ടെത്തല്‍. മംഗലൂരു, ചെന്നൈ, മാന്നാര്‍ നദീതടം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നേരത്തെ നിധികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

2014ല്‍ ആണ് ഈ പ്രദേശങ്ങളില്‍ വന്‍തോതില്‍ നിക്ഷേപമുള്ളത് തിരിച്ചറിഞ്ഞതും ഗവേഷണം ആരംഭിച്ചതും. ഫോസ്‌ഫേറ്റ് സമൃദ്ധമായ അടിത്തട്ടാണിത്. ഹൈഡ്രോ കാര്‍ബണുകളും മൈക്രോ നോഡ്യൂളുകളും വന്‍തോതില്‍ ഇവിടെയുണ്ട്. മൂന്നുവര്‍ഷത്തെ ഗവേഷണത്തില്‍ 1,81,025 ചതുരശ്ര കിലോമീറ്റര്‍ അതീവ സാന്ദ്രതയേറിയ കടല്‍ത്തിട്ടയാണ് തെളിഞ്ഞത്.

സമുദ്ര രത്‌നാകര്‍, സമുദ്ര കൗസ്തുഭ്, സമുദ്ര സൗദികാമ എന്നീ കപ്പലുകളാണ് ഗവേഷണം നടത്തിയതെന്ന് സൂപ്രണ്ടന്റ് ജിയോളജിസ്റ്റ് ആശിഷ് നാഥ് അറിയിച്ചു. സിമന്റ്, പെയിന്റ്, ഫെര്‍ട്ടിലൈസര്‍, നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയ്ക്കു ഇപ്പോള്‍ കണ്ടെത്തിയ സമുദ്രനിക്ഷേപം വലിയ മുതല്‍ക്കൂട്ടാകും.