സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം; മാനെജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തളളി

single-img
17 July 2017

സ്വാശ്രയമെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. നിലവിലുള്ള ഫീസ് ഘടനയില്‍ പ്രവേശനം തുടരാമെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനോടുളള അതൃപ്തി പ്രകടിപ്പിച്ചാണ് കോടതി ഹര്‍ജി തളളിയത്.

അലോട്ട്‌മെന്റ് നടപടികള്‍ തുടരാമെന്നും നിലവിലെ ഫീസില്‍ മാറ്റം വരുമെന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഓര്‍ഡിനന്‍സിനെതിരെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനെജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എംഇഎസ് അറിയിച്ചിട്ടുണ്ട്.

നിലവിലുളള ഫീസ് ഘടന പ്രകാരം ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപ. ബിഡിഎസ് ഫീസ് 2.9 ലക്ഷം രൂപയാണ്. ബിഡിഎസ് എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷമാണ് ഫീസ്. നേരത്തെ നിശ്ചയിച്ചിരുന്നത് 85ശതമാനം സീറ്റിലും 5.5 ലക്ഷം രൂപയായിരുന്നു. ഇതില്‍ അമ്പതിനായിരം രൂപ കുറവ് വരുത്തിയാണ് പുതുക്കിയ ഫീസ്.

എന്നാല്‍ ബിഡിഎസ് ഫീസില്‍ നാല്‍പതിനായിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ ഫീസ് നിരക്ക് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച ഫീസ് ഘടനക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കരാര്‍ പ്രകാരം ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകള്‍ ഈ വര്‍ഷം 4.85 ലക്ഷം രൂപക്ക് പഠിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ പുതുക്കിയ നിരക്ക് പ്രകാരം അവര്‍ക്കും അഞ്ച് ലക്ഷം രൂപ ഫീസ് ഈടാക്കാം.