തൊഴില്‍ തര്‍ക്കങ്ങള്‍ക്ക്‌ 10 ദിവസത്തിനുള്ളില്‍ പരിഹാരം: പുതിയ പദ്ധതിയുമായി ദുബൈ

single-img
17 July 2017

ദുബൈയിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പത്തു ദിവസം കൊണ്ട് തീര്‍പ്പാക്കാന്‍ പദ്ധതി. നിലവില്‍ 30 ദിവസം കൊണ്ട് തീര്‍പ്പാക്കുന്ന തര്‍ക്കങ്ങളുടെ കാലാവധിയാണ് മാനവ വിഭവ ശേഷി മന്ത്രാലയം പത്തു ദിവസമായി കുറയ്ക്കുന്നത്. തൊഴില്‍ തര്‍ക്കങ്ങള്‍ മികച്ച രീതിയില്‍ ഒത്തുതീര്‍ക്കുന്നതിന് ആറ് സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായി മാനവ വിഭവശേഷി മന്ത്രാലയത്തിലെ തൊഴിലാളി വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ് മുബാറക്ക് അല്‍ ഹമ്മാദി പറഞ്ഞു. തൊഴിലാളികളുടെ പരാതികള്‍ സേവന കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. കോടതിയിലേക്ക് നീങ്ങാതെ രമ്യമായ പരിഹാര ശ്രമമാണ് ആദ്യമുണ്ടാകുക. ദുബൈ കോടതി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായ ‘ഗ്രീന്‍ റൂം’ ആണ് പദ്ധതികളിലൊന്ന്.

തര്‍ക്കത്തിലുള്ള കക്ഷികള്‍ക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍ ഇരുന്നു ചര്‍ച്ച ചെയ്യാനുള്ള സൗകര്യമാവും അവിടെ ഒരുക്കുക. നിയമോപദേശ സംവിധാനമാണ് മറ്റൊരു പദ്ധതി. തൊഴിലാളികള്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാനാണിത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ കൃത്യമായ മറുപടി നല്‍കും. സഞ്ചരിക്കുന്ന തൊഴില്‍ കോടതികളാണ് തര്‍ക്കങ്ങള്‍ എളുപ്പം തീര്‍പ്പാക്കാനുള്ള സുപ്രധാന പദ്ധതികളിലൊന്ന്. സഞ്ചരിക്കുന്ന കോടതിയില്‍ മന്ത്രാലയത്തിലെ തൊഴില്‍ ഇന്‍സ്‌പെക്ടര്‍മാരും ദുബൈ കോടതിയിലെ വിദഗ്ധരും ഉണ്ടാകും. തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും സമരങ്ങളിലും അടിയന്തിരമായി ഇവര്‍ ഇടപെടും.