ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി;പ്രതീഷ് ചാക്കോയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും

single-img
16 July 2017


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്‌ക്ക് നിയമസഹായം നൽകിയ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനായി ഉടൻ കസ്‌റ്റഡിയിലെടുക്കും. ഒളിവിൽ പോയ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കണ്ടെത്താനുള്ള തിരച്ചിലും അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് നടൻ ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇവരെക്കൂടി കസ്‌റ്റഡിയിലെടുക്കുന്നത്.സുനിയെ പ്രതീഷ് ചാക്കോയ്ക്ക് പരിചയപ്പെടുത്തിയത് ദിലീപ് ആണെന്നാണ് പോലീസ് പറയുന്നത്.

ദിലീപിനെയും അപ്പുണ്ണിയേയും പോലീസ് ഒരുമ്മിച്ച് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം കൃത്യം നടത്തിയതിനുശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് സംശയം. എന്നാല്‍ ഇതുവരെ ഈ നിര്‍ണായകമായ തെളിവു കണ്ടെടുക്കാന്‍ പോലീസിനായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതീഷ് ചാക്കോയെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീങ്ങുന്നത്.
അതേസമയം, അപ്പുണ്ണി അറസ്‌റ്റിലാവും മുമ്പ് തന്നെ കോടതിയിൽ നിന്നും ജാമ്യം നേടാനാണ് ദിലീപ് ശ്രമിക്കുന്നത്. ജാമ്യത്തിനായി നാളെ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ സുപ്രീം കോടതിയലേക്ക് നീങ്ങി അനുകൂല വിധി സമ്പാദിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും വിവരമുണ്ട്.