പശുവിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

single-img
16 July 2017

ന്യൂഡല്‍ഹി : ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രധാമന്ത്രി അറിയിച്ചു. ഇതിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശു സംരക്ഷണം വര്‍ഗീയവത്ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

അത് രാജ്യ താല്‍പര്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഫ് കൈവശം വച്ചതിന്റെയും മറ്റും പേരില്‍ രാജ്യമെമ്പാടും അതിക്രമങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വര്‍ഷകാല സമ്മേളനത്തില്‍ രൂക്ഷവിമര്‍ശവും സര്‍ക്കാരിനെതിരെ ഉയരുക. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം എന്നതും ശ്രദ്ദേയമാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ അക്രമിക്കുന്നതിനെതിരെ കഴിഞ്ഞ മാസവും പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു.