തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മിന്നിത്തിളങ്ങിയത് മലയാളി താരങ്ങള്‍

single-img
14 July 2017

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആറു വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയത് മലയാളി താരങ്ങള്‍. 2009 മുതല്‍ 2014 വരെയുള്ള ചലച്ചിത്ര പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഇതില്‍ നാല് വര്‍ഷവും മികച്ച നടിമാരായിരിക്കുന്നത് മലയാളികളാണെന്നത് കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്.

മൈനയെന്ന ചിത്രത്തിലെ അഭിനയത്തിന് 2010 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം അമലാ പോള്‍ സ്വന്തമാക്കിയപ്പോള്‍ തൊട്ടടുത്ത വര്‍ത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ഇനിയയേയും 2012 ല്‍ ലക്ഷ്മി മേനോനേയും മികച്ച നടിയായി തെരഞ്ഞെടുത്തു. 2013 ല്‍ രാജാറാണിയെന്ന സിനിമയിലൂടെ നയന്‍താരയും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കി. മലയാളിയല്ലെങ്കിലും മലയാളത്തിന് ഏറെപ്രിയപ്പെട്ട പദ്മപ്രിയക്കും മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. 2009 ലെ പുരസ്‌കാരമാണ് പദ്മപ്രിയയെ തേടിയെത്തിയത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സിനിമയിലെ അഭിനയത്തിന് നസ്രിയ നസിം പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായി. കാവ്യ തലൈവന്‍ എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിനാണ് 2014ലെ മികച്ച വില്ലനുള്ള പുരസ്‌കാരം പ്രിഥ്വിരാജ് നേടിയത്. മലയാള ഗായികമാരും തമിഴില്‍ സാന്നിധ്യം അറിയിച്ചു. 2011 ലെ മികച്ച ഗായിക ശ്വേതാ മോഹനും 2014 ലെ മികച്ച ഗായിക ഉത്തരാ ഉണ്ണികൃഷ്ണനുമാണ്. കാവ്യതലൈവന്‍ ചിത്രത്തിലെ മേക്കപ്പിന് പട്ടണം റഷീദിന് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ലഭിച്ചു. 2010 ലെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം വി മണികണ്ഠനൊപ്പം സന്തോഷ് ശിവന്‍ പങ്കിട്ടു.