‘പള്‍സര്‍ സുനിയുമായി ദിലീപ് ഒത്തുതീര്‍പ്പ് ശ്രമം നടത്തി’; നടക്കാതായപ്പോള്‍ വ്യാജപരാതി നല്‍കിയെന്ന് വെളിപ്പെടുത്തല്‍

single-img
14 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്ന നിരവധി തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യപ്രതി പള്‍സര്‍ സുനിയാണ് പോലീസ് ചോദ്യം ചെയ്യലില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നടന്‍ ദിലീപുമായി ഒത്തുതീര്‍പ്പ് ശ്രമം നടന്നതായാണ് പുതിയ വെളിപ്പെടുത്തല്‍.

സുനി ജയിലില്‍വച്ച് എഴുതിയ കത്ത് ദിലീപിനു ലഭിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിനു ശ്രമം നടന്നത്. എന്നാല്‍, വിഷ്ണു ഉള്‍പ്പെടെയുള്ള സുനിയുടെ സഹതടവുകാര്‍ വിവരം അറിഞ്ഞതോടെ നീക്കം പരാജയപ്പെട്ടു. ഇതോടെയാണ് ദിലീപ് ബ്ലാക് മെയിലിങ് പരാതിയുമായി പൊലീസിനെ സമീപിച്ചത് എന്നാണ് വെളിപ്പെടുത്തല്‍.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകന്‍ നാദിര്‍ഷായെയും മാനേജര്‍ അപ്പുണ്ണിയെയും ഫോണ്‍ ചെയ്തു ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്നു നടന്‍ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രില്‍ 20നു നല്‍കിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്.

പിന്നീട് സുനില്‍ ജയിലില്‍ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈല്‍ ഫോണിലൂടെയും ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നു സുനില്‍ നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോണ്‍ രേഖകളില്‍ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.